ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദത്തില്‍ ടി.എം റഷീദ് സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നലെ പരിഗണിച്ചെങ്കിലും വി.എം സിറാജിന്‍റെ അഭിഭാഷന്‍ ഒക്ടോബര്‍ 16ലെ നടപടിക്രമങ്ങള്‍ തുടരുന്നത് എതിര്‍ത്തതോടെ ഹര്‍ജ്ജി മാറ്റിവെയ്ക്കുകയായിരുന്നു.
ഒക്ടോബര്‍ 16ലെ തെരഞ്ഞെടുപ്പിന്‍റെ തുടര്‍ നടപടികള്‍ വേണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് കോടതിയും അംഗീകരിക്കുന്ന പക്ഷം വിഎം സിറാജിനും ടി.എം റൽീദിനുമേ മല്‍സരിക്കാനാകൂ. യുഡിഎഫില്‍ ലീഗും കോണ്‍ഗ്രസും അടക്കം 11 വോട്ടുകളാണ് ലഭിക്കുക. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ സിറാജിന് കോണ്‍ഗ്രസ് വോട്ട് ചെയ്യുമോ എന്ന സംശയം ബാക്കിയാണ്. ലീഗ് നേതൃത്വവും സിറാജിനെ മാറ്റി വി.പി നാസറിനെ മല്‍സരിപ്പിക്കാനുള്ള നീക്കത്തിലാണ്.
സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് മല്‍സരിക്കാനാവാത്ത സ്ഥിതിയില്‍ അവരുടെ വോട്ട് നിര്‍ണായകമാണ്. എന്നാല്‍ സിറാജിനോ റഷീദിനോ വോട്ട് ചെയ്യാന്‍ സിപിഎം തയാറല്ല. ഈ സാഹചര്യത്തില്‍ പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ സിപിഎമ്മിനും ലീഗിനും പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാകും. സിറാജിനെ മാറ്റി കോണ്‍ഗ്രസിന്‍റെ പ്രതിഷേധവും തണുപ്പിക്കാം.
ഇതൊക്കെയാണ് പ്രതീക്ഷകളെങ്കിലും ചൊവ്വാഴ്ച കോടതി എന്ത് തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.

