ഈരാറ്റുപേട്ട കെ.എസ്.ആർ.ടിസി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്‍ററാക്കി മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ പ്രതിഷേധ മാർച്ചും , ധർണ്ണയും നടത്തി. മുട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി. ബസ്സ്റ്റൻഡ് അങ്കണത്തിൽ അവസാനിച്ചു. പി സി ജോർജ് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ ഇതിന് കൂട്ടുനിൽക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് സുബൈർ വെള്ളാപ്പള്ളി പറഞ്ഞു.
ഓപ്പറേറ്റിംഗ് സെന്‍ററാകുന്നതോടെ പാലാ ഡിപ്പോയുടെ കീഴിൽ ഈരാറ്റുപേട്ട ഒതുങ്ങും. ബസ് സർവീസ് ഷെഡ്യൂൾ നിശ്ചയിക്കാനുള്ള അധികാരവും ഗ്യാരേജും ഈരാറ്റുപേട്ടക്ക് നഷ്ടമാകും. വിദ്യാർഥികളുടെ കൺസഷൻ, സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യൽ തുടങ്ങി കെഎസ്ആർടിസിയുമായുള്ള എല്ലാ ഇടപാടുകൾക്കും പാലായിൽ പോകേണ്ടി വരും. ഗസറ്റഡ് ഓഫീസറായ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ കാര്യാലയമുള്ള പേട്ട ഓഫീസ്, കൺട്രോൾ ഓഫീസറും രണ്ടോ മൂന്നോ സ്റ്റാഫുകളുള്ള വെറുമൊരു ഓഫീസായി മാറുമെന്ന് എസ്ഡിപിഐ ചൂണ്ടിക്കാട്ടി.
67 സർവ്വീസുകൾ വരെ നടത്തിയിട്ടുള്ള ജില്ലയിലെ തന്നെ ലാഭകരമായിട്ടുള്ള ഒരു ഡിപ്പോ ആയിരുന്നു ഈരാറ്റുപേട്ട. അഞ്ചര ലക്ഷം രൂപയിലധികം പ്രതിദിനം കലക്ഷനുണ്ട്. 70 ഓളം ബസുകളുള്ള ഡിപ്പോ തരംതാഴ്ത്തുന്നതോടെ എല്ലാ ബസുകളും പേട്ടക്ക് നഷ്ടമാകും. ഗതാഗത സൗകര്യം നാമമാത്രമായ വാഗമണ്‍, കൈപ്പള്ളി, പറത്താനം, തലനാട്, അടുക്കം, മേഖലയിലേക്കുള്ള സര്‍വീസുകൾ പലതും ഇപ്പോൾ തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്.
ഡിപ്പോ നിലനിര്‍ത്താന്‍ അധികാരികള്‍ തയാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി.ഡി പ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിംഗ് സെൻറർ ആക്കാനുള്ള നീക്കത്തിനെതിരേ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ എ.റ്റി.ഒ.യ്ക്ക് നിവേദനം നൽകി.
വീഡിയോ കാണാം... Click Here


