Latest News
Loading...

കടന്നല്‍ക്കൂടുകളെ ഭയന്ന് മീനച്ചില്‍ പഞ്ചായത്ത് വള്ളോംകയം പ്രദേശവാസികള്‍



കടന്നല്‍ക്കുത്തേറ്റ് മാനത്തൂരില്‍ മധ്യവയസ്‌കന്‍ മരിച്ച വാര്‍ത്ത പുറത്തുവരുമ്പോള്‍ ഭീതിയുടെ നിഴലിലാണ് മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ വള്ളോംകയം നിവാസികള്‍. ഫുട്‌ബോളിനേക്കാള്‍ വലിപ്പത്തിലുള്ള രണ്ട് ഭീമാകാരമായ കടന്നല്‍കൂടുകളാണ് ഈ മേഖലയിലുള്ളത്. ഇവ നീക്കം ചെയ്യണമെന്ന പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യത്തോട് അധികൃതരും മുഖംതിരിച്ച് നില്‍പ്പാണ്. 

മീനച്ചില്‍ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് ജനങ്ങള്‍ കടന്നല്‍ഭീഷണിയില്‍ കഴിയുന്നത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ ഏഴടിയോളം മാത്രം ഉയരത്തിലാണ് ഒരു കടന്നല്‍ക്കൂടുള്ളത്. വലിപ്പമേറിയ കടന്നലുകള്‍ സദദാസമയവും ഈ കൂടിന് പുറത്തും പരിസരത്തുമായി പറന്നുനടക്കുന്നത് ആളുകളില്‍ ഭീതി ജനിപ്പിക്കുകയാണ്. വിഷാംശമേറിയ ഇവയുടെ മൂന്നോ നാല് കുത്ത് കിട്ടിയാല്‍ പോലും മരണം സംഭവിച്ചേക്കാം.

നിരവധി കുട്ടികളും സ്ത്രീകളുമടക്കം കുടുംബങ്ങള്‍ കഴിയുന്ന മേഖലയിലാണ് രണ്ട് കടന്നല്‍ക്കൂടുകളും. സമീപത്തെ കുളിക്കടവിനോട് ചേര്‍ന്നാണ് ഒരു കൂടുള്ളത്. വഴിയാത്രക്കാര്‍ക്കും ഇവ ഭീഷണിയാകുന്നുണ്ട്. കാലക്രമേണയാണ് കടന്നല്‍ക്കൂടുകള്‍ക്ക് വലിപ്പം വെച്ചത്. ഇവ നീക്കംചെയ്യണമെന്ന് നാളുകളായി പ്രദേശവാസികള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ നടപടികളുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം, വരുംദിവസങ്ങളില്‍ തന്നെ കടന്നലുകളെ നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് അംഗം കെ.ബി സുരേഷ് അറിയിച്ചു.

വീഡിയോ കാണാം... Click Here