പാലാ: പാലായുടെ ജനവികാര തേരിലേറി ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ കുതിപ്പ് തുടരുന്നു. മണ്ഡലത്തിലെ പര്യടന പരിപാടി 18നു പൂര്‍ത്തീകരിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പനും മുന്നണി നേതാക്കളും.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനൊപ്പം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും ആദ്യം മുതല്‍ തന്നെ പ്രചാരണത്തില്‍ പുലര്‍ത്തിയ ആധിപത്യവും ഇടതുമുന്നണിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. അസ്വാരസ്യങ്ങളില്ലാതെ ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിലുടനീളം കാഴ്ചവച്ചത്. ചിട്ടയായ പ്രവര്‍ത്തനം അടിത്തട്ടു മുതല്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയായിരുന്നു.
പാലാമണ്ഡലത്തില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. കഴിഞ്ഞ മൂന്നു തവണ പാലായില്‍ മത്സരിച്ചതിനാല്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലെന്നതു ഏറെ ഗുണമായി. ഇതുമൂലം മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളും വ്യക്തികളും കൈവെള്ളയിലെന്ന പോലെ പരിചിതം.
കടന്നു ചെന്ന മേഖലകളിലെല്ലാം ഗംഭീര സ്വീകരണമാണ് കാപ്പനു ലഭിച്ചത്. മുന്‍ കായികതാരം, സിനിമാ നിര്‍മ്മാതാവ്, നടന്‍, പൊതുപ്രവര്‍ത്തകന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം പരിചയത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. എന്‍സിപിയുടെ ദേശീയ നേതാവെന്ന നിലയില്‍ ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ ബന്ധങ്ങള്‍ പാലായ്ക്കു മുതല്‍ക്കൂട്ടാവുമെന്നും സംശയമില്ല.
മണ്ഡലത്തില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും മാണി സി കാപ്പനുണ്ട്. ഇതു സംബന്ധിച്ചു പ്രകടനപത്രിക തയ്യാറാക്കിയ ഏക സ്ഥാനാര്‍ത്ഥിയും കാപ്പനാണ്. കുടുംബബന്ധങ്ങള്‍, സൗഹൃദങ്ങള്‍, പാലായിലെ വികസന മുരടിപ്പ്, കേരളാ കോണ്‍ഗ്രസിലെ തമ്മില്‍തല്ല് എല്ലാം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. കെ എം മാണി എന്ന അതികായന്റെ ഭൂരിപക്ഷം ഇരുപത്തയ്യായിരത്തില്‍ നിന്നും 4500ലേയ്ക്ക് താഴ്ത്താന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസവും കെ എം മാണി മത്സര രംഗത്തില്ലാ എന്നതും കാപ്പനു അനുകൂല ഘടകമായി വിലയിരുത്തുന്നു.



