Latest News
Loading...

യു ഡി എഫ് ബി ജെ പി വോട്ടുകച്ചവടം പുറത്തായി; എല്‍ ഡി എഫ്



പാലാ: പാലാ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫും  ബി ജെ പിയും തമ്മില്‍ വോട്ടുകച്ചവടം നടത്തിയതായി പരസ്യമായി പ്രഖ്യാപിച്ച ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിയ്ക്കക്കണ്ടത്തിന്റെ പത്ര സമ്മേളനം വ്യക്തമാക്കുന്നത് വ്യാപകമായി വോട്ടുകച്ചവടം നടത്തിയെന്നും എല്‍ ഡി എഫിനെ പരാജയപ്പെടുത്തുവാന്‍ ഗൂഢനീക്കം നടന്നുവെന്നതിന്റെയും തെളിവാണെന്ന് എല്‍ ഡി എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും എന്‍ ഹരിയുടെ പ്രചരണ സമയത്ത് പാലാ ബിഷപ്പ്‌സ് ഹൗസിനു മുന്നില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. പാലായുടെ മതനിരപേക്ഷ സംസ്‌കാരത്തെ വൃണപ്പെടുത്തി വര്‍ഗ്ഗീയ കലാപമുണ്ടാക്കാനായി ബോധപൂര്‍വ്വമായി ശ്രമിച്ച ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിനെതിരെയും ഗൂഢാലോചനയ്‌ക്കെതിരെയും നിയമപരമായി കേസ് എടുക്കേണ്ടതാണ്.

കേരള കോണ്‍ഗ്രസിന്റെ ഉന്നത നേതാവിന്റെ വീട്ടില്‍ രാത്രി അസമയത്ത് സ്ഥാനാര്‍ത്ഥി എന്‍ ഹരി സന്ദര്‍ശനം നടത്തിയെന്ന് താന്‍ നേരില്‍ കണ്ടുവെന്ന് ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയത് അവിശ്വസിക്കേണ്ടതില്ല. ഇത് യു ഡി എഫിനെ സഹായിച്ചത് സംബന്ധിച്ചു വ്യക്തമായ തെളിവാണ്.

ഹരിയുടെ കുടുംബയോഗങ്ങളില്‍ പലയിടങ്ങളിലും സ്വന്തമായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് പകരം എല്‍ ഡി എഫിനെ പരാജയപ്പെടുത്തണം എന്ന സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ബി ജെ പി നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പോളിംഗ് ദിവസം ബി ജെ പിയുടെ ബൂത്തുകള്‍ പലതും അനാഥമായതിന്റെ കാരണം ഈ വോട്ടുകച്ചവടമാണ്.

എല്‍ ഡി എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ബാബു കെ ജോര്‍ജ് അധ്യക്ഷത യോഗത്തില്‍ വി എന്‍ വാസവന്‍, ലാലിച്ചന്‍ ജോര്‍ജ്, ജോസ് പാറേക്കാട്ട്,  പി എം ജോസഫ്, സണ്ണി ഡേവിഡ്, ജോഷി പുതുമന, സിബി തോട്ടുപുറം, ബാബു മുകാല, പീറ്റര്‍ പന്തലാനി, കെ ആര്‍ സുദര്‍ശ്, അഡ്വ. വി എല്‍ സെബാസ്റ്റ്യന്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.