Latest News
Loading...

വോട്ടിംഗ് കുതിക്കുന്നു. 12.30വരെ 38.72 ശതമാനം.




പാലാ ഉപതെരഞ്ഞെടുപ്പില്‍ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 38.72 ശതമാനത്തിലെത്തി.  ബൂത്തുകളില്‍ പോളിംഗ് തുടരുകയാണ്. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. 


12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. പോളിംഗ് കണക്കുകള്‍ അപ് ലോഡ് ചെയ്യുന്ന പോള്‍ മാനേജര്‍ ആപ്ലിക്കേഷനില്‍ കാലതാമസം നേരിടുന്നുണടെന്നും അതിനാലാണ് കണക്കുകളില്‍ കാലതാമസം നേരിടുന്നതെന്നും വിവരങ്ങളുണ്ട്. 

 നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. കൂവത്തോട് ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരാശരിയേക്കാള്‍ ഉയര്‍ന്ന പോളിംഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി.കാപ്പനും പ്രതികരിച്ചു. ഒന്നാമനായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് ഒന്നാമത് എത്തുമെന്നതിേെന്റ സൂചനയാണ്. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിന് മുകളില്‍ പോളിംഗ് ഉണ്ടാകുമെന്നും കാപ്പന്‍ പറഞ്ഞു. 


പാലായില്‍ അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരി പ്രതികരിച്ചു. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്ത് ആകും. എന്‍ഡിഎയ്ക്കു വലിയ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. വോട്ടര്‍മാരില്‍നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആത്മവിശ്വാസത്തിലാണെന്നും ഹരി കൂട്ടിച്ചേര്‍ത്തു.