ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം. പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. കോട്ടയം മൂന്നിലവിലാണ് സംഭവം. മൂന്നിലവ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ രണ്ടു വിദ്യാർത്ഥികളും മറ്റൊരു സ്കൂളിലെ രണ്ടുപേരും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ദേഹമാസകലം പരിക്കേറ്റ കുട്ടി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .
ശനിയാഴ്ചയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിൽ വന്ന ഒരു പോസ്റ്റിനടിയിൽ ഒരു വിദ്യാർഥിയിട്ട അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും സംസാരിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയുമായിരുന്നു. വീടിനടുത്തുള്ള ഒഴിഞ്ഞ വീടിന് സമീപം വെച്ച് കാറിൽ എത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.
കാറിൽ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചു നിർത്തിയും മർദ്ദിച്ചു. നിലത്തുവീണ കുട്ടിയെ ദേഹമാസകലം ചവിട്ടി പരിക്ക് ഏൽപിക്കുകയും ചെയ്തു. സമീപവാസികൾ വരുന്നത് കണ്ടു ഇവർ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ ചേർന്ന് പിന്നീട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
അക്രമി സംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ ചിലർ ലഹരിക്ക് അടിമകളാണെന്ന് വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഒരാൾ മുൻപ് റബ്ബർ റോളർ മോഷണകേസിൽ ഉൾപ്പെട്ടയാളാണ്. സംഭവത്തിൽ പരാതി നൽകുമെന്നും കേസുമായി മുന്നോട്ടുപോകുന്നു പിതാവ് പറഞ്ഞു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments