Latest News
Loading...

പുതിയ എം.എല്‍.എയില്‍ പ്രതീക്ഷയര്‍പ്പിച്ച് പാലാ കളരിയാമ്മാക്കല്‍ നിവാസികള്‍


പാലാ ടൗണിനെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം കളരിയാമ്മാക്കല്‍ കടവ് പാലത്തിനു ഉടന്‍ ശാപമോക്ഷമാകുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍. പാലം പണി പൂര്‍ത്തിയായി നാലു വര്‍ഷമായിട്ടും അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ പുരോഗമിച്ചിട്ടില്ല. കോടികള്‍ മുടക്കി പണിത പാലത്തിലേയ്ക്ക് നാട്ടുകാര്‍ക്ക് കാല്‍നടയായി പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. പുതിയ എംഎല്‍എ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. 



പാലത്തിന്റെ മറുകരയില്‍ മീനച്ചില്‍ പഞ്ചായത്തിലുള്ളവര്‍ക്ക് പാലത്തിന് സമീപമെത്തണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പ്രവേശിക്കണം. ഇവിടെ വരെ റോഡിനായി കൂടുതല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പലരും വേണ്ടത്ര നഷ്ടപരിഹാരം കിട്ടിയാല്‍ സ്ഥലം നല്‍കാന്‍ തയ്യാറാണ്. ചെത്തിമറ്റത്ത് പാലാ നഗരസഭാതിര്‍ത്തിക്കുള്ളിലുള്ള ഭാഗത്ത് നിലവില്‍ റോഡുണ്ടെങ്കിലും അപ്രോച്ച് റോഡിനായി നിര്‍മ്മാണം നടത്തണം. പാലത്തിന്റെ മറുകരയില്‍ മീനച്ചില്‍ പഞ്ചായത്തില്‍ ഇപ്പോള്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ പാലം അവസാനിക്കുന്ന സ്ഥിതിയാണുള്ളത്.



ഇരുഭാഗങ്ങളിലുമായി 400 മീറ്റര്‍ ദൂരത്തിലാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കേണ്ടത്. പാലത്തിന്റെയും ചെക്ക് ഡാമിന്റയും നിര്‍മ്മാണത്തിനായി 5.61 കോടി രൂപയാണ് അനുവദിച്ചത്. ജലസേചന വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. പാലായില്‍ പുതിയതായി നിര്‍മ്മിക്കുന്ന റിംങ് റോഡില്‍ ഉള്‍പ്പെടുത്തിയാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. സ്ഥലം അളന്നു തിരിച്ചതല്ലാതെ മറ്റു നടപടികള്‍ ഉായിട്ടില്ല.  അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി നടത്തിയാലേ പദ്ധതി പ്രയോജനപ്രദമാവുകയുള്ളു. 

പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മാണി.സി.കാപ്പന്‍ എംഎല്‍എ പറഞ്ഞു. ഉടന്‍തന്നെ സ്ഥലമേറ്റെടിപ്പിനുള്ള ജോലികള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം... Click Here