Latest News
Loading...

5 വര്‍ഷക്കാലത്തിനിടെ പാലായില്‍ എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടോ ? ജോസ് കെ മാണി എംപി.



കഴിഞ്ഞ 10 വര്‍ഷം കേരളത്തിലാകമാനം വലിയ വികസനകുതിച്ചുചാട്ടം ഉണ്ടായതായി ജോസ് കെ മാണി എംപി. എല്‍ഡിഎഫ് മധ്യമേഖലാ ജാഥയ്ക്ക് പാലായില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും പെന്‍ഷനും റേഷനും വൈദ്യുതിയും മുടങ്ങാത്ത സംസ്ഥാനമാണ് കേരളം. ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മല്‍സരമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്നും ജാഥ ക്യാപ്ടന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടെ പാലായില്‍ എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 




നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കും എന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കെ , സ്ഥലം എംഎല്‍എ മാണി സി കാപ്പനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വികസന സന്ദേശയാത്രയില്‍ ജോസ് കെ മാണി സംസാരിച്ചത്. രാവിലെ നടന്ന പ്രസ്മീറ്റിലും കാപ്പനെതിരെ ജോസ് കെ മാണി ആക്ഷേപങ്ങളുയര്‍ത്തി. സ്വീകരണയോഗത്തിന്റെ ആദ്യമിനുട്ടുകളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണപ്പറഞ്ഞ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പാലായുടെ വികസനരാഹിത്യത്തിലേയ്ക്ക് തിരിച്ചെത്തി. ജനങ്ങള്‍ക്ക് അനുഭവവേദ്യമായ യാതൊരു പദ്ധതികളും സ്ഥലം എംഎല്‍എയ്ക്ക് കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടപ്പാക്കാനായിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. 50 വര്‍ഷക്കാലം കൊണ്ട് നമ്പര്‍ വണ്‍ നിയമസഭാ മണ്ഡലമായി മാറിയതിന് പിന്നില്‍ വലിയ കഠിനാധ്വാനം ഉണ്ടായിരുന്നു. ഇന്നതെല്ലാം മാറി. ബൈപ്പാസ് റോഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അവിടെയുള്ള വീട് മാറ്റാന്‍ 7 വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചില്ല. റിവര്‍വ്യൂ റോഡ് 2 സെന്റ് സ്ഥലം ഏറ്റെടുക്കാനായില്ല. കളരിയാമാക്കല്‍ പാലം ഇത്രയും വര്‍ഷമായിട്ടും അപ്രോച്ച് റോഡ് എടുക്കാനായില്ല. സ്ഥലം സൗജന്യമായി കിട്ടുമെന്നും അലൈന്‍മെന്റ് മാറ്റണമെന്നും പറഞ്ഞത് എംഎല്‍എയാണ്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സ്ഥലമോ വ്യക്തിയോ ഇല്ലെന്നും എംപി പറഞ്ഞു. 



പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ അതിനെ ആക്ഷേപിക്കുകയാണ് എംഎല്‍എ ചെയ്തതെന്നും ജോസ് കെ മാണി ആരോപിച്ചു. 300 രൂപയുടെ ട്രിപ്പിള്‍ ഐടി പദ്ധതിയാണ് വലവൂരില്‍ നടപ്പാക്കിയത്. ഇന്‍ഡ്യയില്‍ നമ്പര്‍ 1 ആയി സ്ഥാപനത്തെ റേറ്റ് ചെയ്തിട്ടുണ്ട്. ആ പ്രദേശത്ത് വരുമാനം വര്‍ധിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കുണ്ട്. ടെക്‌നോപാര്‍ക്കിന് സമാനമായ ഇന്‍ഫോ സിറ്റി അവിടെ ആരംഭിക്കാനാണ് തന്റെ ലക്ഷ്യമെന്നും ജോസ് കെ മാണി പറഞ്ഞു. അത് വന്നാല്‍ ജില്ലയുടെ തന്നെ മുഖച്ഛായ മാറുമെന്നും എംപി ചൂണ്ടിക്കാട്ടി. 



ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മല്‍സരമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്നും ജാഥ ക്യാപ്ടന്‍ പറഞ്ഞു. അതിനുള്ള മറുപടി ജനങ്ങള്‍ കൊടുക്കും. സോഷ്യല്‍ മീഡിയയിലെ ആക്ഷേപങ്ങളല്ല വാസ്തവം. യുഡിഎഫും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണ്. എയിംസ് വരുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. അതിനുള്ള ആഗ്രഹമുള്ളവര്‍ ശ്രമിക്കന്നുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അത്തരം നീക്കങ്ങളെ അടിച്ചമര്‍ത്തുന്നതിനാലാണ് തല പൊക്കാത്തത്. റബറിന് കിട്ടിയ ഇറക്കുമതി ചുങ്കം കേരളത്തിലെ കര്‍ഷകര്‍ക്കായി ലഭ്യമാക്കണം. റബര്‍ ബോര്‍ഡ് സംവിധാനം തന്നെ ഇല്ലാതാക്കി വടക്കേന്ത്യയിലേയ്ക്ക് കൊണ്ടുപോവുകയാണ്. ഇവിടുത്തെ സമ്പദ് ഘടന പൊളിച്ച് സര്‍ക്കാരിനെ തതര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എംപി പറഞ്ഞു. 



പാലാ കുരിശുപള്ളിക്കവലയില്‍ നിന്നും 100 കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ജാഥാ ക്യാപ്ടനെ സമ്മേളനവേദിയായ മഹാറാണി കവലയിലേയ്ക്ക് സ്വീകരിച്ചാനയിച്ചത്. വര്‍ണബലൂണുകളും കൊടിതോരണങ്ങളുമായി പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയില്‍ അണിചേര്‍ന്നു. യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ലാലിച്ചന്‍ ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, പി പി സുനീഷ് എംപി, മുന്‍ എംപി കെ കെ ബിജു, തോമസ് ചാവിക്കാടന്‍, അഡ്വ കെ അനില്‍കുമാര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യു, ഏരിയ സെക്രട്ടറി സജേശഷ് ശശി, ബാബു കെ ജോര്‍ജ്ജ്, ടോബിന്‍ കെ അലക്‌സ്, പികെ ഷാജകുമാര്‍, പി.എസ് സുനില്‍, സതീഷ് ബാബു, വി.ടി തോമസ്, റജി വിആര്‍, ബെന്നി മൈലാടൂര്‍, ഔസോപ്പച്ചന്‍ തകിടിയേല്‍, ,ഷാജി കണമല, ബിജു പാലൂപ്പടവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments