Latest News
Loading...

പുലിമലക്കുന്ന് ഞൊണ്ടിമാക്കല്‍ റോഡ് ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു



1.32 കോടി രൂപ ചെലവില്‍ നവീകരിച്ച ഞൊണ്ടിമാക്കല്‍ പുലിമലക്കുന്ന് പ്രവിത്താനം റോഡ് തകര്‍ച്ചയില്‍. റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകിയ നിലയിലാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത രണ്ടാംഘട്ടത്തിന്റെ ഭാഗങ്ങളിലും ടാറിംഗ് തകര്‍ന്നിട്ടുണ്ട്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് തകരാറൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കിയ റോഡ് തകര്‍ച്ച നേരിടുന്നത്. 





ഇളംതോട്ടം ജംഗ്ഷനിലാണ് റോഡ് ഏറെ തകര്‍ന്നത്. സ്ഥിരം വെള്ളക്കെട്ടായ ഇവിടെ വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ സംവിധാനമില്ലാത്തതാണ് റോഡ് തകരാന്‍ കാരണമാകുന്നത്. നിര്‍മാണസമയത്ത് ഇവിടെ റോഡ് ഉയര്‍ത്തുന്നതിനായി പൊളിച്ച് 6 മാസത്തോലം യാത്രക്കാരും പ്രദേശവാസികളും 'പൊടി തിന്നേണ്ടി' വന്നിരുന്നു. എന്നാല്‍ കലുങ്കിലേയ്ക്ക് വെള്ളമൊഴുകാതെ കെട്ടിക്കിടക്കുന്നതോടെ പ്രയോജനമില്ലാതായി. 



ഉയര്‍ത്തി നിര്‍മിച്ച റോഡിന്റെ ഇരുവശത്തും റോഡ് തകര്‍ന്നു. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന റോഡിലൂടെ യാത്ര ദുരിതപൂര്‍ണമായതോടെ മാണി സി കാപ്പന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് രണ്ട് ഘട്ടമായി നവീകരിച്ചത്. 



ഇരുവശവും റോഡ് കോണ്‍ക്രീറ്റിംഗും നടത്തി. ആവശ്യമായ ഇടങ്ങളില്‍ റോഡ് ഉയര്‍ത്തുകയും ചെയ്തിരുന്നു. റോഡ് തകര്‍ന്ന സാഹചര്യത്തില്‍ കരാറുകാരനെകൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 


പാലായില്‍ നിന്നും ചൂണ്ടച്ചേരിയിലേയ്ക്കുള്ള എളുപ്പമാര്‍ഗമാണിത്. എന്നാല്‍ ഇളംതോട്ടം മുതല്‍ ചൂണ്ടച്ചേരി വരെയുള്ള റോഡ് കാല്‍നടയാത്രപോലും സാധ്യമാകാത്ത വിധമാണ് പലയിടത്തും തകര്‍ന്നുകിടക്കുന്നത്. ഇതോടെ കോളേജ് വിദ്യാര്‍ത്ഥികളടക്കം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments