Latest News
Loading...

കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കൊന്നുതള്ളുന്നു : ജോസ് കെ.മാണി



കോട്ടയം. ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരായി പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ മണ്ണിന്റെ മക്കളെ കൊലപ്പെടുത്താന്‍ കേന്ദ്രഭരണകൂടം ശ്രമിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കിഴക്കന്‍ യു.പിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ തന്നെ കാറോടിച്ച് കയറ്റി കൊലനടത്തിയത് ഇതിന്റെ ഭാഗമാണ്. ഈ ഫാസിസ്റ്റ് സമീപനത്തിന് എതിരെ കേരളാ കോണ്‍ഗ്രസ്സ് (എം) അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ 58- ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീണ്ട 58 വര്‍ഷങ്ങളിലൂടെ കര്‍ഷക രാഷ്ട്രീയത്തെ രൂപപ്പെടുത്താനും കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കാനും കഴിഞ്ഞ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ശൈലിയിലും സംഘടനാ ചട്ടക്കൂടിന്റെ ഘടനയിലും സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ജോസ് കെ.മാണി പറഞ്ഞു.




.കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടുള്ള സമഗ്രമായ പ്രവര്‍ത്തനരൂപരേഖ സ്റ്റിയറിംഗ് കമ്മറ്റി യോഗം അംഗീകരിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ആവിശ്കരിച്ച മിഷന്‍ 2030 ന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള പാര്‍ട്ടി ഘടകങ്ങളുടെ തെരെഞ്ഞെടുപ്പ് സമയക്രമവും, തെരെഞ്ഞെടുപ്പ് ചട്ടങ്ങളും , തെരെഞ്ഞെടുപ്പ് രീതികളും ഉള്‍പ്പെടുത്തിയ വിജ്ഞാപനം സ്റ്റിയറിംഗ് കമ്മറ്റി അംഗീകരിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ബസേലിയസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, മുന്‍ എം.എല്‍.എ എന്‍.പി വര്‍ഗ്ഗീസിന്റെ ചെറുമകനുമായ പ്രൊഫ. മാത്യു കോരക്ക് നല്‍കി ചെയര്‍മാന്‍ ജോസ് കെ.മാണി നിര്‍വഹിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നവംബര്‍ 25 ന് സംസ്ഥാന അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ചരിത്രത്തില്‍ ആദ്യമായി സജീവ അംഗത്വത്തിന് ഒപ്പം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ അംഗത്വ വിതരണത്തിനും ജന്മദിനത്തില്‍ തുടക്കം കുറിച്ചു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ www.kcmmembership.com എന്ന വെബ്‌സൈറ്റും പ്രവര്‍ത്തനസജ്ജമായി ഡിസംബര്‍ 2 ന് വാര്‍ഡ് തലത്തില്‍ ആരംഭിക്കുന്ന സംഘടനാ തെരെഞ്ഞെടുപ്പ് ഫെബ്രുവരി 26 ലെ സംസ്ഥാന തെരഞ്ഞെടുപ്പോടുകൂടി പൂര്‍ത്തീകരിക്കും. പാര്‍ട്ടി മുഖപത്രമായ പ്രതിഛായയുടെ പ്രത്യേക ജന്മദിന പതിപ്പ് ചെയര്‍മാന്‍ ജോസ് കെ.മാണി, മന്ത്രി റോഷി അഗസ്റ്റിന് നല്‍കി പ്രകാശനം ചെയ്തു. www.keralacongressm.co.in  എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും പ്രവര്‍ത്തനസജ്ജമായി.

മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തോമസ് ജോസഫ്, ബാബു ജോസഫ്, എം.എം ഫ്രാന്‍സിസ്, വിവി ജോഷി, ജോസ് ടോം, എലിസബെത്ത് മാമ്മന്‍ മത്തായി, മുഹമ്മദ് ഇക്ക്ബാല്‍, അലക്‌സ് കോഴിമല, അഡ്വ.ജോസ് ജോസഫ്, നിര്‍മ്മല ജിമ്മി, ബെന്നി കക്കാട്, സഖറിയാസ് കുതിരവേലി, ചെറിയാന്‍ പോളച്ചിറക്കല്‍, വിജി എം.തോമസ്, ഉഷാലയം ശിവരാജന്‍, എന്‍.എം രാജു, സഹായദാസ്, വഴുതാനത്ത് ബാലചന്ദ്രന്‍, വി.സി ഫ്രാന്‍സിസ്, ജോസ് പാലത്തിനാല്‍, കുശലകുമാര്‍, കെ.ജെ ദേവസ്യ, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജോയി കൊന്നക്കന്‍, ജോണി പുല്ലംന്താനി, ടി.എം ജോസഫ്, സാജന്‍ തൊടുക, ജോസ് പുത്തന്‍കാലാ, റെജി കുന്നംകോട്, അബേഷ് അലോഷ്യസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.



.ആവേശം വാനോളമുയര്‍ത്തി ഇരുവര്‍ണ്ണ പതാക ഉയര്‍ന്നു.

 കേരളത്തിലാകെ 7500 ലേറെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങങ്ങളില്‍ ഇരുവര്‍ണ്ണ പതാക ഉയര്‍ത്തി കേരളാ കോണ്‍ഗ്രസ്സ് (എം)പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ 58-ാം ജന്മദിനം ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലും, പ്രവാസി കേരളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാനങ്ങളിലും നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ് ഗൂഗിള്‍ എര്‍ത്തിലെ പബ്ലിക്ക് ഇവന്റ്‌സ് സംവിധാനത്തിലൂടെ സൈബര്‍ ലോകത്ത് പങ്ക് വെയ്ക്കപ്പെട്ടത് പുതിയ അനുഭവമായി മാറി. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങും കേരളാ കോണ്‍ഗ്രസ്സില്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനശൈലീ മാറ്റം പ്രതിഫലിപ്പിക്കുന്നതായിരുന്നു. യൂണിഫോം ധരിച്ച യൂത്ത് ഫ്രണ്ട് വാളണ്ടിയര്‍മാരാണ് നേതാക്കളെ വേദിയിലേക്ക് ആനയിച്ചത്. വോളണ്ടിയര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തിയപ്പോള്‍ പതാകയ്ക്ക് ഒപ്പം ആവേശം തുടിയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ ആകാശത്തോളം ഉയര്‍ന്നു.മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്, പ്രമോദ് നാരായണ്‍ എം.എല്‍.എ എന്നിവരും മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി.

Post a Comment

0 Comments