Latest News
Loading...

സുരക്ഷിതമായ ഒരു സമൂഹത്തിനായുള്ള കരുതലിന്റെ സ്വരമെന്ന് മാര്‍ ജേക്കബ് മുരിക്കന്‍

സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്ന് രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതു സാഹചര്യമാണ്.


.സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭമാക്കി മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. ഈ സ്ഥിതിവിശേഷത്തെ തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചുള്ള ഒരു പ്രവാചക ശബ്ദം കൂടിയാണത്.

.എല്ലാ മതങ്ങളെയും തന്റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്‌നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആരെയും വേദനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം നല്‍കിയത്. തിന്മയുടെ വേരുകള്‍ പിഴുതെറിയുവാനുള്ള സമൂഹത്തിന്റെ കടമ അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി ഏകോദര സഹോദരങ്ങളെപോലെ നമ്മുക്ക് ജീവിക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments