Latest News
Loading...

പാലാ സിന്തറ്റിക് ട്രാക്കിന് നവീകരണത്തിന് 7 കോടിയുടെ ഭരണാനുമതി



പ്രളയകെടുതിയില്‍ തകര്‍ന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനര്‍ നിര്‍മ്മിക്കുവാന്‍ 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് ഭരണാനുമതി നല്‍കിയത്.2024-25-ലെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച് തുക വക കൊള്ളിച്ചിരുന്നു. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. 

നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത പാലാ മുനിസിപ്പല്‍ സ്റ്റേഡിയം യശ്ശശരീരനായ കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോള്‍ 22 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി യാണ്  സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമാക്കി നിര്‍മ്മിച്ചത്. കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് സ്റ്റേഡിയം എന്നതിലുപരി സമീപ ജില്ലകളിലെ കായിക താരങ്ങളും പരിശിലനം നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്.നിരവധി സ്‌കൂള്‍, കോളേജ്, യൂണിവേഴ്സ്റ്റി മല്‍സരങ്ങള്‍ക്കാണ് ഓരോ വര്‍ഷവും ഈ സ്റ്റേഡിയം വേദിയാകുന്നത്.



നഗരസഭയുടെ സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം  പരിപാലനം സാധിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ.മാണി എംപി യോടും മുന്‍ എംപി തോമസ് ചാഴികാടനോടും മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍,മുന്‍ വിദ്യഭ്യാസ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍, വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പ്പറമ്പില്‍ എന്നിവരുടെ   നേത്യത്യത്തില്‍ നഗരസഭ സര്‍ക്കാര്‍ ധനസഹായത്തിനായി ആവശ്യപ്പെടുകയുണ്ടായി. 

ജോസ് കെ.മാണി എംപിയും തോമസ് ചാഴിക്കാടനും ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇതേ തുടര്‍ന്ന് ബഡ്ജറ്റില്‍ 7 കോടി രൂപ ഉള്‍പ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.ഉടന്‍ സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ ചെയ്ത് സിന്തറ്റിക് ട്രാക്കിന്റെ കേടുപാടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന കായിക വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ജോസ്.കെ.മാണി എംപി പറഞ്ഞു.





കെ.എം മാണി എം.ല്‍.എ ആയിരുന്നപ്പോള്‍  ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്റ്റേഡിയത്തിലെ ഗ്യാലറി നിര്‍മ്മാണത്തിന്നും ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമായി 2 കോടി അനുവദിച്ചിരുന്നെങ്കിലും  തുക പിന്നീട് വകമാറ്റപ്പെട്ടതിനാല്‍ ഗ്യാലറി സ്റ്റേഡിയത്തിന് നഷ്ടമായി.
ഗ്യാലറി കൂടി നിര്‍മ്മിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു.



തുടര്‍ച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും സ്റ്റേഡിയത്തിലെ ട്രാക്കുകള്‍ക്ക് കേടു പാടുകള്‍ സംഭവിക്കുകയും ചില ഭാഗങ്ങള്‍ അടര്‍ന്ന് പോവുകയും  ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പാലാ നഗരത്തില്‍ നിന്നും സ്റ്റേഡിയം അനുയോജ്യമായ മറ്റ് സ്ഥലത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മഴക്കാലവും വെള്ളപ്പൊക്കവും എല്ലാവര്‍ഷവും ഉണ്ടാകുമെന്നിരിക്കെ ട്രാക്ക് പുതുക്കിപ്പണിതാലും വീണ്ടും വെള്ളംകയറി നശിക്കുന്ന് ഉറപ്പാണ്. സമീപമേഖലയില്‍ വിസ്തൃതമായ സ്ഥലം ലഭിക്കുന്ന പക്ഷം സ്റ്റേഡിയം അവിടേയ്ക്ക് മാറ്റി സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റണമെന്നാണ് അഭിപ്രായമുയരുന്നത്. അത് ആ മേഖലയുടെ വികസനത്തിനും വഴിതുറക്കും. അല്ലാത്തപക്ഷം കാലാകാലങ്ങളില്‍ സ്റ്റേഡിയം നവീകരണത്തിനായി കോടികള്‍ ചെലവഴിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments