Latest News
Loading...

അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിൽ.

അമ്മ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ മകളെയും മരുമകനേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറം ഭാഗത്ത് TC 21/635 വീട്ടിൽ കല മകൻ കിരൺ രാജ് (26),കിരണിന്റെ ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂർ പേരൂരിൽ ഓണാവധിക്ക് വന്ന ഐശ്വര്യ അമ്മ പാലക്കാട് ജോലിക്ക് പോയ സമയത്ത് തന്റെ ഭാർത്തൃഗൃഹമായ തിരുവനന്തപുരത്തേക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച്കൊണ്ട് തിരികെ പോവുകയായിരുന്നു. 

പാലക്കാട് നിന്നും തിരിച്ചെത്തിയ അമ്മ താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം അടങ്ങിയ പെട്ടി കാണാനില്ലെന്ന് മനസ്സിലാക്കുകയും, ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത സമയത്ത് ഐശ്വര്യ തന്റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ സ്വർണ്ണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. 

പോലീസ് പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത 10 പവൻ സ്വർണത്തിൽ അഞ്ച് പവൻ മുക്കുപണ്ടമാണെന്ന് പരിശോധനയിൽ വ്യക്തമാവുകയും ചെയ്തു. അപ്പോഴാണ് യുവതി മോഷ്ടിച്ച സമയത്ത് അതിലിരുന്ന 5 പവൻവരുന്ന മാലയെടുത്ത് പണയം വെക്കുകയും, പകരമായി അഞ്ചു പവന്‍ തൂക്കം വരുന്ന മുക്കുപണ്ടം ബോക്സിൽ സൂക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അമ്മ കരുതിയിരുന്ന സ്വർണമാണ് മൂത്ത മകളായ ഐശ്വര്യ അപഹരിച്ചുകൊണ്ട് പോയത്. 

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ,എസ്.ഐ സ്റ്റാൻലി, എ.എസ്. ഐ അംബിക,സിവിൽ പോലീസ് ഓഫീസർമാരായ സജി പി.സി, സൈഫുദ്ദീൻ, മനോജ് കെ.പി, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

.

Post a Comment

0 Comments