പാലാ മീനച്ചിലാറ്റില്‍ ശനിയാഴ്ച വൈകിട്ട് കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. രാവിലെ 6 മണി മുതല്‍തന്നെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള നന്‍മക്കൂട്ടം, ടീം എമര്‍ജന്‍സി പ്രവര്‍ത്തകര്‍ വിലങ്ങുപാറ മുതല്‍ കളരിയാമാക്കല്‍ കടവ് വരെ പരിശോധന നടത്തിവരികയാണ്.കളരിയാമാക്കല്‍ പാലം ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ക്കുള്ളിലും തെരച്ചില്‍ നടത്തും. രാവിലെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും കാണാതായ കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു.
വേനല്‍ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് മൂലം ആഴക്കൂടുതല്‍ തെരച്ചിലിന െബാധിച്ചതോടെ, ചെക്ക് ഡാം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കളക്ട്രേറ്റില്‍ നിന്നുള്ള അനുമതിയോടെ എഡിഎം , റവന്യൂ ഉദ്യോഗസ്ഥര്‍, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവരുടെ യോഗത്തിലാണ് 12 മണിയോടെ ചെക്ക്ഡാം തുറക്കാനാരംഭിച്ചത്. എന്നാല്‍ ഡാമിലെ പലകകള്‍ക്ക് സമീപം അടിഞ്ഞുകൂടിയ മരക്കമ്പുകളും മാലിന്യങ്ങളും വിലങ്ങുതടിയായി. ഇതേ തുടര്‍ന്ന് ക്രെയിന്‍ എത്തിച്ച് വലിയ മരക്കമ്പുകള്‍ നീക്കി.
ഒരു മണിയോടെ ജോസ് കെ മാണി എംപിയും സ്ഥലത്തെത്തിയിരുന്നു. എഡിഎം എസ് ശ്രീജിത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിദികള്‍, പൊതുപ്രവര്‍ത്തകര്‍ നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് തെരച്ചില്‍ തുടരുന്നത്. ചെക്ക് ഡാം തുറക്കുന്ന സാഹചര്യത്തില്‍ ഡാമിന് താഴേയ്ക്ക് ഉള്ള ഭാഗത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈകുന്നേരം വേനല്‍മഴയ്ക്കുള്ള സാധ്യത നിലവിലുള്ളതിനാല്‍ അതിവേഗമുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.
അതേസമയം, ചെക്ക്ഡാം തുറക്കുന്നത് കൂടുതല്‍ വൈകും. ഡാമില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നത് വലിയ വെല്ലുവളിയായി തുടരുകയാണ്. കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കുക പ്രയാസമാണ്. ഒഴുക്കിൽ പെട്ട വിദ്യാർത്ഥികൾ കളരിയാമ്മാക്കൽ കടവ് കടന്ന് പോയിട്ടുണ്ടാവാൻ സാധ്യതയുണ്ട് എന്ന് വിവിധ സാഹചര്യങ്ങൾ വിലയിരുത്തി രക്ഷാപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments