Latest News
Loading...

ദിവസങ്ങള്‍ നീണ്ട ഇന്ത്യ പാക് സംഘര്‍ഷത്തിന് അവസാനം



പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ സൈന്യം നടപ്പാക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി പ്രതിരോധ മന്ത്രാലയം. പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് വിവിധ സേനകളുടെ വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ് 400, ബ്രഹ്‌മോസ് മിസൈല്‍ അടക്കം എല്ലാം സുരക്ഷിതമെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. 

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു മൂന്നാം കക്ഷിയും വെടിനിര്‍ത്തലിനായി ഇടപെട്ടില്ല. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തിയത്. വെടിനിര്‍ത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടക്കും. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമായെന്നും കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാര്‍ത്താ സമ്മേളനം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വിക്രം മിസ്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.



ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവും വന്നു. ഇന്ന് തന്ത്രപ്രധാന വ്യോമത്തവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കി. റാവല്‍പിണ്ടിയും സിയാല്‍കോട്ടുമടക്കം കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.

അതിര്‍ത്തി കാക്കാന്‍ സര്‍വസജ്ജമെന്നും ജാഗ്രതയോടെ തുടരുമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണുന്ന രാജ്യമാണ് ഇന്ത്യ. ആരാധനാലയങ്ങള്‍ ആക്രമിച്ചുവെന്ന പ്രചാരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പ് ഡോണാള്‍ഡ് ട്രംപ്, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി എന്നിവര്‍ സമൂഹ മാധ്യമമമായ എക്‌സിലൂടെ വെടിനിര്‍ത്തല്‍ വാര്‍ത്ത പ്രഖ്യാപിച്ച് തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടെന്ന് അവകാശപ്പെട്ടു. പക്ഷെ ഇന്ത്യ മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കയുടെ അവകാശവാദം തള്ളി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments