Latest News
Loading...

വികസനത്തിന് കേരളാ കോൺഗ്രസ് (എം) തടസ്സം സൃഷ്ടിക്കുന്നു: മാണി സി കാപ്പൻ

പാലാ: പാലായുടെ വികസനത്തിന് കേരളാ കോൺഗ്രസ് എം തടസ്സം സൃഷ്ടിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എം എൽ എ എന്ന നിലയിൽ താൻ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വികസന പ്രവർത്തനങ്ങളുടെ രേഖകൾ നിരത്തി എം എൽ എ ചൂണ്ടിക്കാട്ടി. 

പൂഞ്ഞാർ നിയോജകമണ്ഡലത്തിൻ്റെ ഭാഗമായിരുന്ന മലയോര മേഖല പാലായോടു ചേർത്തിട്ടു വർഷങ്ങളായെങ്കിലും താൻ എം എൽ എ ആയതിനു ശേഷമാണ് വികസനമെത്തിച്ചത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കു പ്രത്യേക പരിഗണന നൽകി. വികസനം നഗര കേന്ദ്രീകൃതമാകാതെ ഗ്രാമങ്ങളിൽക്കൂടി എത്തിക്കുവാനാണ് ശ്രമിച്ചു വരുന്നത്. 


കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയിൽ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോലും നടന്ന വികസന പ്രവർത്തനങ്ങളുടെ പിതൃത്വവും യാതൊരു ഉളിപ്പുമില്ലാതെ ഏറ്റെടുക്കുകയാണ്. താൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കഴിഞ്ഞ ഇടതുസർക്കാരിൻ്റെ കാലത്ത് പാലായ്ക്കു ഒട്ടേറെ പദ്ധതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ കേരളാ കോൺഗ്രസ് എം ഉൾപ്പെട്ട ഇടതുമുന്നണിയിൽ ഇത്തവണ നാമമാത്രമായ വിഹിതമേ പാലായ്ക്കു ലഭിച്ചിട്ടുള്ളൂ. പാലായിൽ വികസനം നടപ്പാകരുതെന്ന അജണ്ടയാണ് കേരളാ കോൺഗ്രസ് എം നടത്തി വരുന്നത്. കെ എം മാണിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ പലതും പൂർത്തിയാക്കാതെ കിടക്കുകയാണ്. അപ്രോച്ച് റോഡില്ലാതെ എട്ടു വർഷം മുമ്പ് കളരിയാമ്മാക്കൽ കടവ് പാലം പൂർത്തീകരിച്ചു.

 അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്, നീലൂർ കുടിവെള്ള പദ്ധതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. സഹകരണ സ്ഥാപനങ്ങളെ പുന:രുദ്ധരിക്കാൻ സ്ഥാപിച്ച കൺസോർഷ്യം നിർജ്ജീവമാക്കപ്പെട്ടു. ഇതിനൊക്കെ പിന്നിൽ ആരാണെന്ന് പാലാക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളാ കോൺഗ്രസ് എമ്മിൻ്റെ കീഴിലുള്ള ജലവിഭവ വകുപ്പിനു കീഴിലുള്ള പദ്ധതികൾ പാലായിൽ ഒന്നും നടപ്പാക്കുന്നില്ലെന്നു എം എൽ എ കുറ്റപ്പെടുത്തി.



പാലായുടെ മുൻ എം എൽ എ എന്ന നിലയിൽ കെ എം മാണി ആദരവ് അർഹിക്കുന്ന ആളാണ്. എന്നാൽ പാലായിൽ എന്തിനും ഏതിനും കെ എം മാണിയുടെ മാത്രം പേര് നൽകുന്നത് ശരിയാണോ എന്നു ജനം വിലയിരുത്തണം. പാലായുടെ മുൻ ചെയർമാനും എം പി യും എം എൽ എ യുമായിരുന്ന തൻ്റെ പിതാവിൻ്റെ പേരിലുള്ള സ്റ്റേഡിയത്തിലെ ട്രാക്കിന് വരെ കെ എം മാണിയുടെ പേരാണ് നൽകിയിരിക്കുന്നത്. ചരിത്ര സ്മരണീയരായ ആദരവ് അർഹിക്കുന്ന ആളുകൾ പാലായിൽ ഉണ്ടെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

പാലായുടെ വികസനത്തിനാണ് താൻ മുൻഗണന നൽകുന്നത്. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന നിലപാടിൽ മാറ്റമില്ല. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാൻ തയ്യാറാണ്. 

യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ സതീഷ് ചൊള്ളാനി, കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



Post a Comment

0 Comments