വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പൽ അപകടത്തിൽപെട്ടു. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു. നിലവിൽ കേരളാ തീരത്തിനടുത്ത് കടലിൽ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പൽ.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി 10നാണ് കപ്പൽ കൊച്ചിയിൽ എത്തേണ്ടിയിരുന്നത്. കപ്പലിൽ 22 മുതൽ 24 വരെ ആളുകൾ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്ക് ഹെലികോപ്റ്ററിൽ നിന്നും ഇട്ടുനൽകി.
നാവികസേനയുടെ ഡോർണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചു. മറൈൻ ഗ്യാസോയിൽ, വെരി ലോ സൾഫർ ഫ്യുവൽ എന്നിവയാണ് കണ്ടെയ്‌നറുകളിൽ ഉള്ളതെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കേരളാ തീരത്ത് അടിഞ്ഞാൽ പൊതുജനം അതിൽ തൊടരുതെന്നും വിവരം ഉടൻ 112 ൽ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്. കേരളത്തിൽ വടക്കൻ തീരത്ത് ഇവ അടിയാനാണ് കൂടുതൽ സാധ്യത. കപ്പൽ അപകടത്തെ തുടർന്ന് കടലിൽ എണ്ണപ്പാട ഉണ്ടാകുന്നുണ്ട്. ഇന്നലെ വൈകീട്ട് വിഴിഞ്ഞത് നിന്ന് കൊച്ചിയിലേക്ക് പോയ ഫീഡർ കപ്പലാണിതെന്നാണ് വിവരം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments