വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആണ് മറികടന്നത്. 100 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം.
ആകെ ഇന്നലെ 100. 1602 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം കാരണമാകാം. അതിനാല്‍ തന്നെ വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ് കെഎസ്ഇബി.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ക്ഷാമം, സാമ്പത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി. നിലവില്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന വില കൊടുത്താണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്. പീക്ക് സമയത്ത് ആറുകോടി രൂപയാണ് ഇതിനായി കെഎസ്ഇബി ചെലവഴിക്കുന്നത്. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ ഇത് ബാധ്യതയായി മാറുമെന്ന ആശങ്കയിലാണ് കെഎസ്ഇബി.
ഈ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ കരുതല്‍ വേണമെന്ന നിര്‍ദേശവും കെഎസ്ഇബി നല്‍കിയിട്ടുണ്ട്. ആവശ്യകതയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങി എത്തിക്കുകയാണ് കെഎസ്ഇബി ചെയ്തുവരുന്നത്.
ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കല്‍ക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ളതാണ്. അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments