സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ നടക്കുന്ന സിനഡ് സമ്മേളനത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ മെത്രാന്റെ വിശദാംശങ്ങൾ വത്തിക്കാന് കൈമാറി.
സിനഡിൽ 65 മെത്രാന്മാരാണ് ഉള്ളത്. ഇതിൽ 53 പേർക്കാണ് വോട്ട് അവകാശമുള്ളത്. 80 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. മുൻപ് മാർ ആൻറണി പടിയറ, മാർ വർക്കി വിതയത്തിൽ എന്നിവരെ മാർപാപ്പ നേരിട്ടാണ് നിയമിച്ചത്. മാർ ജോർജ് ആലഞ്ചേരി വോട്ട് വഴിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വളരെ രഹസ്യമായാണ് തിരഞ്ഞെടുപ്പ് നടപടികൾ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കണം. 15 ദിവസങ്ങൾക്കുള്ളിൽ പുതിയ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാൻ ആയില്ലെങ്കിൽ പുതിയ ആളെ നേരിട്ട് നിയമിക്കാൻ മാർപാപ്പയ്ക്ക് അധികാരമുണ്ട്.
മാർപ്പാപ്പയുടെ അംഗീകാരത്തിനുശേഷം നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വത്തിക്കാനിലും കാക്കനാട് സെൻ്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടക്കും. സ്‌ഥാനാരോഹത്തിൻ്റെ വിശദാംശങ്ങളും പ്രഖ്യാപിക്കും. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധി കാക്കനാടെത്തി രേഖകൾ സിനഡിന് കൈമാറിയിരുന്നു. പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനത്തിനൊപ്പം ചില നിർണായക തീരുമാനങ്ങളുമുണ്ടാകുമെന്ന സൂചനയും ശക്തമാണ്.
പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് പുതിയ മേജർ ആർച്ച് ബിഷപ്പ് എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ആർച്ച് ബിഷപ്പ് ആകാൻ ഇല്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് നേരത്തെ തീരുമാനം അറിയിച്ചെങ്കിലും പിന്നീടും അദ്ദേഹത്തിൻറെ പേര് ഉയർന്നുവരികയായിരുന്നു. കല്ലെറിങ്ങാട്ട് ആർച്ച് ബിഷപ്പ് ആകുന്ന പക്ഷം പാലാ രൂപതയ്ക്ക് പുതിയ മെത്രാനെയും തെരഞ്ഞെടുക്കേണ്ടി വരും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments