മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മാര്‍മല അരുവിയില്‍ കുടുങ്ങിയ ആറ് വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തി. ഞായറാഴ്ച നാല് മണിയോടെ വൈക്കം സ്വദേശികളായ സിജില്‍ (25), ബെനിറ്റ് (27), മിജില്‍ (24), ടോമി (26), അജ്മല്‍ (27), ജെറിന്‍ (20) എന്നിവരാണ് മാര്‍മല അരുവിയില്‍ കുടുങ്ങിയത്.
പെട്ടെന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ ഇവര്‍ പോയ വഴി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വലിയ തോതില്‍ വെള്ളമൊഴുകിയതോടെ മറുകരയിലേക്ക് കടക്കാനാവാതെ ഇവരിരുന്ന പാറയില്‍ തന്നെ തങ്ങുകയായിരുന്നു. തുടർന്ന് ഇവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട അഗ്‌നിരക്ഷാ സേനയും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് അരുവിക്ക് കുറുകെ വടം കെട്ടി ഒരു മണിക്കൂറോളം ശ്രമിച്ചിട്ടാണ് ഇവരെ രക്ഷപെടുത്തിയത്.
രണ്ടുദിവസം മുന്‍പാണ് ബാംഗ്ലൂരില്‍ നിന്നും എത്തിയ യുവാവ് ഇവിടെ മുങ്ങി മരിച്ചത്. വാഗമണ്‍ മലനിരകളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നാണ് അരുവിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നത്. തീക്കോയിയില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാല്‍ സഞ്ചാരികള്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നത് മനസിലാക്കുവാന്‍ വൈകി. തങ്ങള്‍ നല്‍കിയ മുന്നറിയിച്ച് അവഗണിച്ചാണിവര്‍ അരുവിലേക്ക് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കിഴക്കന്‍മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതോടെ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുരക്ഷാ ജീവനക്കാരനെ നിയമിക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്. മാര്‍മല അരുവിയില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments