Latest News
Loading...

വിവാഹത്തട്ടിപ്പ്. സാമ്പത്തിക തട്ടിപ്പ്. പാലാ സ്വദേശി പിടിയില്‍

വിവാഹിതനാണ് എന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത പാലാ സ്വദേശി അറസ്റ്റില്‍. പാലാ പോണാട് കരിങ്ങാട്ട് രാജേഷിനെ (49)യാണ് പാലാ സി.ഐ. കെ പി ടോംസണ്‍ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ജോലി നല്‍കാതെ നിരവധി പേരെ വഞ്ചിച്ചതിന് ഇയാള്‍ക്കെതിരെ കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി  2007 മുതല്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.2017 ല്‍ വിദേശജോലി വാഗ്ദാനം ചെയ്ത്  45 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാള്‍ക്കെതിരെ  പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്.     
   
കണ്ണൂര്‍ സ്വദേശിയായ രാജേഷ് 2007 കാലഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തട്ടിപ്പു നടത്തി ഭാര്യയുമായി അവിടെനിന്നും എറണാകുളത്തേക്ക് താമസം മാറ്റി. അവിടെയും കേസുകളില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് 2012 ല്‍ പാലായില്‍ താമസം ആരംഭിച്ചു. കരൂരില്‍ ചിട്ടി കമ്പനി നടത്തിയിരുന്ന പ്രതിയുടെ സ്ഥാപനത്തില്‍ അഞ്ചുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച പൈക സ്വദേശിനിയായ യുവതി 2020 ജൂലൈ മാസത്തില്‍ ജോലിക്കായി പ്രവേശിക്കുകയായിരുന്നു. 
മാതാപിതാക്കള്‍ മരിച്ചു പോയതാണെന്നും വിവാഹമോചിതനാണെന്നും യുവതിയെ ധരിപ്പിച്ച്  അടുപ്പത്തിലായ പ്രതി 2021 ഓഗസ്റ്റ് 17ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മാതാപിതാക്കളുടെ അനുവാദത്തോടെ രജിസ്റ്റര്‍ വിവാഹം ചെയ്തു. പിന്നീട് യുവതിയോടും രണ്ടു കുട്ടികളോടുമൊപ്പം കടയം കുറ്റില്ലത്തെ വാടകവീട്ടില്‍ താമസം ആരംഭിച്ചു.
       

യുവതിയുടെ സഹോദരന് ഷെയര്‍ നല്‍കുന്ന ആവശ്യത്തിലേക്കായി, രാജേഷിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുമായി ഗടഎഋ എലിക്കുളം ബ്രാഞ്ചിലെത്തിയ രാജേഷ് ഗടഎഋ യില്‍ തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറില്‍ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ച് വിശ്വാസ വഞ്ചന നടത്തി 20 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്റെ ആദ്യ ഭാര്യയോടും 18 വയസ്സുള്ള മകളോടുമൊപ്പം പാലായില്‍ വാടക വീട്ടിലേക്ക് താമസം മാറ്റി. വഞ്ചിക്കപ്പെട്ടതറിഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് രണ്ടാം ഭാര്യയായ യുവതി പരാതി നല്‍കിയതിനെതുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
        
കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തില്‍ നിന്നും പാലാ എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് .സി എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.  പ്രതിയെ ചോദ്യം ചെയ്തതില്‍ താന്‍ നിരവധി ആളുകളില്‍ നിന്നും വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ചു.

Post a Comment

0 Comments