Latest News
Loading...

പാലാ നഗര ജലവിതരണം കാര്യക്ഷമാക്കുവാൻ അർബൻ ജലജീവൻ പദ്ധതി: മന്ത്രി റോഷി അഗസറ്യൻ:


 പാലാ നഗര മേഖലയിലെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുവാനും തടസ്സരഹിത ജലവിതരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയും സമഗ്ര ജലവിതരണ ശൃംഖല സ്ഥാപിക്കുവാൻ സത്വര നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്യൻ അറിയിച്ചു.

പാലാ നഗര മേഖലയിലെ വർദ്ധിച്ചു വരുന്ന ശുദ്ധജല ആവശ്യം പരിഹരിക്കുന്നതിന് നിലവിലുള്ള പദ്ധതി വിപുലീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനും ജനപ്രതിനിധികളും വിവിധ സംഘടനകളും ചേർന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയത്. ഇതനുസരിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഏതു സമയത്തും ആവശ്യാനുസൃതംകുടിവെള്ളം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ കഴിയുംവിധം സമഗ്ര കുടിവെള്ള പദ്ധതിക്കായി "അർബൻ ജൽ ജീവൻ " പദ്ധതിയിൽ പാലാ നഗരത്തെ ഉൾപ്പെടുത്തുവാനും മന്ത്രി നിർദ്ദേശിച്ചു.പാലാ മേഖലയിലെ എല്ലാ കുടിവെള്ള പദ്ധതികൾക്കും ആവശ്യമായ വെള്ളം ലഭ്യമാക്കുവാൻ മീനച്ചിലാറിനെ വേനലിലും നീരണിയിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
34l കിടക്കകൾ ഉള്ള പാലാ ജനറൽ ആശുപത്രിയുടെ എല്ലാ ബഹുനില മന്ദിരങ്ങളും പ്രവർത്തനസജ്ജമായതോടെയും ഡയാലിസിസ് കേന്ദ്രം സജ്ജമാക്കപ്പെടുകയും ചെയ്തതോടെ ജനറൽ ആശുപത്രിയിലേക്ക് മുടക്കം കൂടാതെ ജലലഭ്യത ഉറപ്പു വരുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര മന്ത്രിയോട് അഭ്യർത്ഥിച്ചു. 

വേനൽ കടുത്തതോടെ ജനങ്ങൾക്ക് വാഹനത്തിൽ വെള്ളം എത്തിച്ചു നൽകേണ്ട സ്ഥിതിയാണുള്ളതെന്നും വർഷംതോറും വേനലിൽ വൻ തുക വാഹന ജലവിതരണത്തിനായി നഗരസഭയ്ക്ക് ചിലവഴിക്കേണ്ടി വരുന്നതായും ചെയർമാൻ ചൂണ്ടിക്കാട്ടി. വള്ളിച്ചിറ- ളാലം വാട്ടർ സപ്ലൈ സ്കീമിനായി മീനച്ചിലാറ്റിൽ നിർമ്മിച്ച കിണറിൽ നിന്നും നഗരത്തിലെ ജല ശുദ്ധീകരണ ടാങ്കിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് അധികം ജലം എത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്നും  ചെയർമാൻ ആവശ്യപ്പെട്ടു. പാലായിലെ യിലെ നിലവിലുള്ള ജല ശുദ്ധീകരണശാലയുടെ ശേഷി കാലോചിതമായി വർദ്ധിപ്പിക്കുകയും കേടായതും വലിപ്പകുറവുള്ളതുമായ പൈപ്പ് ലൈനുകൾ മാറ്റുകയും മാത്രമാണ് ശ്വാശ്വത പരിഹാരമെന്ന് ജോസ്.കെ.മാണി എം.പി നിർദ്ദേശിച്ചു. 




മീനച്ചിലാറ്റിൽ വേനലിലും ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ള മീനച്ചിൽ റിവർ വാലി ഉൾപ്ടെയുള്ള എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുവാൻ നടപടികൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു - ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. അരുണാപുരത്ത് ജലസംഭരണത്തിനായി പുതിയ സർവ്വേയ്ക്ക് അനുമതി നൽകിക്കഴിഞ്ഞു. കളരിയാoമാക്കൽ ചെക്ക്ഡാം ക്ലീൻ ചെയ്യുന്നതിനും അടിഞ്ഞുകൂടിയ മരങ്ങളും തടിക്കഷണങ്ങളും നീക്കം ചെയ്യുവാനും ഷട്ടറുകൾ പുതുക്കുവാനും ടെണ്ടർ നൽകി കഴിഞ്ഞതായി മന്ത്രി അറിയിച്ചു.


ജലസേചന വകുപ്പിന് അരുണാപുരത്ത് സ്വന്തമായിട്ടുള്ള സ്ഥലത്ത് ഓഫീസ് കോംപ്ലക്സും ഇൻസ്പെക്ഷൻ ബംഗ്ലാവും കോൺഫ്രൻസ് ഹാളും നിർമ്മിക്കണമെന്നും ഇപ്പോൾ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന റിവർവാലി ഡിവിഷൻ ഓഫീസ് പാലായിൽ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ചർച്ചയിൽ ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂപടവിൽ, ജയ്സൺമാന്തോട്ടം, ബൈജു പുതിയിടത്തുചാലിൽ എന്നിവർ പങ്കെടുത്തു.

മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വാട്ടർ അതോറിട്ടറി സൂപ്രണ്ടിംഗ് എൻജിനീയറുടെ നേതൃത്വത്തിൽ വിദഗ്ദ സംഘം പാലായിലെത്തി നഗരസഭാ ചെയർമാനും ജനപ്രതിനിധികളുമായി ചർച്ച നടത്തി. വിശദമായ റിപ്പോർട്ട് മന്ത്രിക്ക് നൽകുമെന്ന് അവർ അറിയിച്ചു.

Post a Comment

0 Comments