തൊഴിലുറപ്പു പദ്ധതിയുടെ മറവിൽ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയ തീക്കോയി പഞ്ചായത്ത് ഡേറ്റാ എൻട്രി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി പി. ലിഞ്ചുവിനെ പഞ്ചായത്ത് ഭരണസമിതി സസ്‌പെൻഡ് ചെയ്തു. തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഓഡിറ്റ് നടത്തിയിരുന്നു. പത്ത് വർഷത്തിലധികമായി പഞ്ചായത്തിൽ ജോലി ചെയ്യുന്ന ഇവർ പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു.
തൊഴിലാളികൾക്കു കൂലി കൈമാറുന്നതിനുള്ള സൗകര്യത്തിനായി സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റൽ ഒപ്പ് ജീവനക്കാരിക്ക് കൈമാറിയിരുന്നു. തൊഴിലുറപ്പു പദ്ധതിയിലെ മസ്റ്റർ റോളിൽ മറ്റു തൊഴിലാളികൾ 50 ദിവസത്തെ പണി പൂർത്തിയാക്കിയപ്പോൾ ജീവനക്കാരിയുടെ ബന്ധുക്കൾ 90 ദിവസത്തെ പണികൾ പൂർത്തിയാക്കിയതായി രേഖപ്പെടുത്തി പണം അവരുടെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു.
.വിശദ ഓഡിറ്റിനു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രമക്കേടു കണ്ടെത്തിയപ്പോൾത്തന്നെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയുംനടപടി സ്വീകരിക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് പറഞ്ഞു. ബി.ഡി.ഒ, ഡി.ഡി.പി. എന്നിവർക്കും റിപ്പോർട്ട് നൽകി. തുടർ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും കെ.സി. ജയിംസ് പറഞ്ഞു.
0 Comments