Latest News
Loading...

ദേശീയപതാക ഉപയോഗം: ബോധവൽക്കരണം നൽകാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ



കോട്ടയം: ദേശീയപതാക, ദേശീയഗാനം തുടങ്ങിയവ എങ്ങനെ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചതായി ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ദേശീയപതാക ഉയർത്തിയപ്പോഴും ദേശീയഗാനം ആലപിച്ചപ്പോഴും വ്യാപകമായി തെറ്റുകൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ബോധവൽക്കരണ പരിപാടി നടത്തുന്നത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ കീഴിലുള്ള സ്കൂൾ ഓഫ് റൈറ്റ്സ് ആൻ്റ് ഡ്യൂട്ടീസിൻ്റെ ആഭിമുഖ്യത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

.ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ, നാഷണൽ ഹോണർ ആക്ട്, നെയിംസ് ആൻ്റ് എംബ്ളംസ് ആക്ട് തുടങ്ങിയവയ്ക്കു അനുസൃതമായ കാര്യങ്ങൾ ബോധവൽക്കരണ പരിപാടിയിലൂടെ വിശദീകരിക്കും.  

സെപ്തംബർ ഒന്നിന് ബോധവൽക്കരണ യജ്ഞത്തിന് തുടക്കമിടും. ദേശീയപതാക ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ദേശീയഗാനം ആലപിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തി പി ഡി എഫ് രൂപത്തിൽ തയ്യാറാക്കി ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇ മെയിൽ, വാട്ട്സ് ആപ്പ് വഴി അയച്ചു നൽകാനാണ് തീരുമാനം. എം പിമാർ, എം എൽ എമാർ, തുടങ്ങി പഞ്ചായത്ത് അംഗങ്ങൾവരെയുള്ള ജനപ്രതിനിധികൾക്കു ഇവ സൗജന്യമായി ലഭ്യമാക്കും.

.സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ദേശീയപതാകയുടെ ഉപയോഗവും ദേശീയഗാനാലാപനത്തിൻ്റെ ചട്ടങ്ങളും വ്യക്തമായി അറിയാൻ പാടില്ലെന്നത് നിരാശാജനകമാണ്. 52 സെക്കൻ്റ് മാത്രമുള്ള ഇന്ത്യൻ ദേശീയഗാനം പല നേതാക്കൾക്കും കൃത്യമായി പാടാനറിയില്ലെന്നത് ദുഃഖകരമാണ്. ദേശീയഗാനത്തെയും ദേശീയപതാകയെയും ആദരിക്കുകയെന്നത് ഓരോ ഇന്ത്യൻ പൗരൻ്റെയും മൗലിക കടമയാണ്. ഇതു മറന്നാണ് പലപ്പോഴും ദുരുപയോഗം. 

. ദേശീയപതാകയുടെയും ദേശീയഗാനത്തിൻ്റെയും ദുരുപയോഗം വ്യാപകമാണ്. 1999ൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതി റിട്ട് ഹർജിയായി പരിഗണിച്ച് ബോധവൽക്കരണം നടത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നു ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയവൈരം തീർക്കാൻ ദേശീയപതാകയെയും ദേശീയഗാനത്തെയും ദുരുപയോഗിക്കുന്ന നടപടി വ്യാപകമാണ്. ഇത്തരം പ്രവണത ഒഴിവാക്കാൻ രാഷ്ട്രീയകക്ഷികൾ തയ്യാറാകണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സുമിത കോര, അനൂപ് ചെറിയാൻ, സാംജി പഴേപറമ്പിൽ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments