പാലാ: ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ പാലാ നിയോജക മണ്ഡലത്തിൽപ്പെട്ട ഭാഗങ്ങളിൽ ബിസി ഓവർലേ ടാറിംഗ് നടത്തി നവീകരിക്കുന്നതിനായി 6 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. രണ്ടു വർക്കുകൾക്കായിട്ടാണ് തുക അനുവദിച്ചത്. ആദ്യവർക്കിൽ ഹൈവേയിൽ ഇന്ത്യാർ റബ്ബർ ഫാക്ടറി മുതലുള്ള 900 മീറ്റർ ഭാഗത്തും തുടർന്ന് മഹാറാണി ജംഗ്ഷൻ മുതൽ കൊച്ചിടപ്പാടി വരെ ഓവർലേ ചെയ്യുന്നതിന് 2.25 കോടി രൂപയും അനുവദിച്ചു. തുടർന്ന് കൊച്ചിടപ്പാടി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻവരെയുള്ള ഭാഗത്ത് ഓവർലേ ചെയ്തു നവീകരിക്കുന്നതിന് 4 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
.വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാൻ ചെത്തിമറ്റം - മൂന്നാനി ഭാഗത്ത് റോഡിൻ്റെ ഉയരം കൂട്ടുന്ന ജോലിയും ഇതോടൊപ്പം ചെയ്യും. കൊച്ചിടപ്പാടി പാലത്തിനു സമീപമുള്ള വെള്ളക്കെട്ടിനും പരിഹാരമായി ഇവിടെയും റോഡിനു ഉയരം വർദ്ധിപ്പിക്കും. ഇതിനായി റോഡ് സേഫ്റ്റി അതോററ്റി അനുവദിച്ച തുക ഉപയോഗിക്കും. റോഡിൽ സൈൻ ബോർഡുകളും ആവശ്യമായ ഓടകളും നിർമ്മിക്കും.
.പയസ് ആൻ്റണി, രാജേഷ് മാത്യു എന്നിവരാണ് കരാറുകാർ. മഴ മാറിയാലുടൻ പണികൾക്കു തുടക്കമാകുമെന്നും എം എൽ എ അറിയിച്ചു.
ബിഎംബിസി ടാറിംഗ് വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ചിരുന്നുവെങ്കിലും അഞ്ചു വർഷം കൂടുമ്പോൾ നടത്തേണ്ട ബിസി ഓവർലേ നാളിതുവരെ ചെയ്യാതിരുന്നതിനാൽ റോഡിൽ കുണ്ടും കുഴികളും രൂപപ്പെടുകയും യാത്ര ദുരിതപൂർണ്ണമാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
0 Comments