Latest News
Loading...

നാല് തലമുറകളെ ചേർത്തു നിർത്തിയ പാപ്പച്ചായി ഇനിയൊരോർമ


പഴമയുടെ സുഗന്ധവും പുതുമയുടെ ഊർജവും കരുത്താക്കി തലമുറകളുടെ വിടവിനെ നിഷ്പ്രഭമാക്കിയ പാപ്പച്ചായി ഓർമയായി. സർക്കാർ ഉദ്യോഗസ്ഥൻ എന്ന പരിമിതികൾക്കിടയിലും കോട്ടയം ഇടുക്കി ജില്ലകളിലെ കലാകായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച സമുന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാപ്പച്ചായി എന്ന് സ്നേഹപൂർവ്വം നാട്ടുകാർ വിളിക്കുന്ന അഗസ്റ്റിൻ ജോസഫ് തച്ചാമ്പുറത്ത്. 

അദ്ദേഹത്തിന് 86 വയസ്സായിരുന്നു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്നലെയാണ് അദ്ദേഹം കാൻസർന് കീഴടങ്ങിയത് 

കടനാട് പഞ്ചായത്തിലെ ആദ്യകാല പ്രഫഷണൽ ഡിഗ്രി ഹോൾഡേഴ്സിൽ ഒരാളാണ് കാർഷിക ബിരുദധാരിയായ പാപ്പച്ചായി. 1955 മുതൽ അമച്ച്വർ നാടക വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടൻ സംവിധായകൻ രചയിതാവ് എന്നീ നിലകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം പാലാ ദീപ്തി തീയേറ്റർസ്ന്റെ മുൻനിര സംഘാടകനും നടനും ആയിരുന്നു. ഞാൻ കോടീശ്വരൻ എന്ന സിനിമയിലൂടെ വെള്ളിത്തിര യിലേക്കും പാപ്പച്ചായി ചുവടുവെച്ചു.
കേരള കാർഷിക സർവകലാശാല വോളിബാൾ ടീമിൽ അംഗമായിരുന്ന പാപ്പച്ചായി കോട്ടയം ഇടുക്കി ജില്ലകളിൽ നിരവധി വോളിബാൾ ടൂർണമെന്റുകൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.  എലിവാലി, കടനാട്, കൊല്ലപ്പള്ളി, രാമപുരം, പെരുനിലം എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. 

കൃഷിവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച പാപ്പച്ചായി ഔദ്യോഗിക രംഗത്ത് ആയിരിക്കെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക് ചുക്കാൻ പിടിച്ച അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു.  നവഭാരത വേദിയുടെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു.
കാർഷിക ക്വിസ് മാസ്റ്റർ എന്ന നിലയിൽ പ്രസിദ്ധനായിരുന്ന അദ്ദേഹം തൊടുപുഴ കാർഷിക മേളയുടെ സംഘാടകൻ കൂടിയായിരുന്നു. 


നിരവധി ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നല്ലൊരു കർഷകൻ കൂടിയായിരുന്ന പാപ്പച്ചായി നിരവധി കാർഷിക സെമിനാറുകൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മികച്ച വാഗ്മിയുമായിരുന്നു.
പെന്ഷനേഴ്സ് യൂണിയൻ, സഫലം 55+, സീനിയർ സിറ്റിസൺസ് ഫോറം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ എന്ന നിലയിൽ അനേകം സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

പ്രായോഗികതയിലൂന്നിയ സമീപനങ്ങളാണ് കാർഷിക മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകളെ ശ്രദ്ധേയമാക്കുന്നത്. ശാസ്ത്രീയമായ കാഴ്ച്ചാപ്പാടുകളെ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക ചാതുര്യമുണ്ടായിരുന്നു. 

നാല് തലമുറകളെ ഒരുമിച്ചു നിർത്തിയ സ്നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപമായിരുന്നു പാപ്പച്ചായി.


Post a Comment

0 Comments