Latest News
Loading...

ബസുകൾ എല്ലാം കൊണ്ടുപോയി. പ്രതാപം നഷ്ടമായി പാലാ ഡിപ്പോ

പാലാ: ഉണ്ടാവാനൊരു കാലം ഇല്ലാതാക്കുവാൻ മറ്റൊരു കാലം.നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാലാ ഗവ: ആശുപത്രിയിൽ നിന്നും 10-ൽ പരം ഡയാലിസിസ് യൂണിറ്റുകളാണ് ആരോരുമറിയാതെ പോയതെങ്കിൽ ഇപ്പോഴിതാ കൂട്ടത്തോടെ യാത്രാ ബസുകളും. പാലാ മേഖലയിൽ ബസ് യാത്രയെ ആശ്ര യിക്കുന്നവർക്ക് ഇനി ദുരിതയാത്രാക്കാലം.

100-ൽ പരം ബസുകളുടെ തലയെടുപ്പോടെ 2019 വരെ നിലകൊണ്ട പാലാ മാതൃകാ മേജർ ഡിപ്പോയിൽ ഇനി അവശേഷിക്കുന്നത് 50-ൽ പരം ബസുകൾ മാത്രം. 15 മിനിട്ട് ഇടവെട്ട് എല്ലാ റൂട്ടിലും ഓടിയിരുന്ന ബസുകൾ കാത്ത് ഇനി നിൽകേണ്ടതില്ല.

സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ഫാസ്റ്റ് പാസഞ്ചർ ദീർഘദൂര സൂപ്പർ ക്ലാസ്സ് സർവ്വീസ് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ പാലാ ഡിപ്പോ ഇനി സബ് ഡിപ്പോ പദവിയിലേക്ക് കൂപ്പുകുത്തുകയാണ്.ജീവനക്കാരെയും ഇവിടെ നിന്നും കൂട്ടത്തോടെ മാറ്റി കൊണ്ടുപോയിരിക്കുന്നു. ഇനി പരമാവധി നാൽപത്തി ആറ് സർവ്വീസുകൾ മാത്രം നടത്തു വാനുള്ള ജീവനക്കാർ മാത്രമെ ഇവിടെ അവശേഷിക്കുന്നുള്ളൂ. അവരിൽ ആരെങ്കിലും അവധി എടുക്കുകയോ വിരമിക്കുകയോ ചെയ്താൽ അവശേഷിക്കുന്ന സർവ്വീസുകളും മുടങ്ങും.

101 ബസുകളോടെ ആരംഭിച്ച പാലാ ഡിപ്പോയ്ക്കാണ് ഈ ദുരന്ത കഥ. പാലാ ബൈപാസിലെ ബസുകളുടെ നീണ്ട നിര പാർക്കിംഗ് ഇനി കാണാനാവില്ല.
വെളുപ്പിന് മൂന്ന് മണി മുതൽ കേരളത്തിൻ്റെ വടക്കും തെക്കും ഉള്ള റൂട്ടുകളിൽ ചീറ്റിപ്പാഞ്ഞിരുന്ന പ്രസ്റ്റീജ് സർവ്വീസുകൾ പലതും ഇനി കണ്ടെന്നുവരില്ല. പാലാക്കാർ എവിടെ പോയാലും രാത്രി വൈകിയാലും തിരികെ എത്തിച്ചേരുവാനുള്ള യാത്രാ സൗകര്യം പ്രധാന സ്റ്റേഷനുകളിൽ നിന്നും ഉറപ്പായിരുന്നു. ഇതെല്ലാം അവസാനിക്കുകയാണ്.

നിലവിലുള്ള ബസുകൾ പലതും ഓടി തളർന്നവയുമാണ്.കഴിഞ്ഞ അഞ്ച് വർഷം പുതിയ ബസുകൾ കോർപ്പറേഷൻ വാങ്ങിയിരുന്നുമില്ല. പാലായ്ക്ക് കിട്ടിയിരുന്നുമില്ല. നിലവിലെ സ്ഥിതി അനുസരിച്ച് ഓർഡിനറി ബസുകൾ പാടെ നിലയ്ക്കും. 22 ബസുകളാണ് അടുത്ത കാലത്തായി പാലായിൽ നിന്നും മററ് ഭാഗങ്ങളിലേക്ക് കടത്തിയിരിക്കുന്നത്. ഇനി പാലാ വഴി കടന്നു പോകുന്ന മറ്റുഡിപ്പോകളുടെ ബസുകൾ എത്തിയാൽ മാത്രം യാത്ര ചെയ്യാം.അല്ലെങ്കിൽ ഫാസ്റ്റ് പാസഞ്ചറിലെ കഴുത്തറപ്പൻ ചാർജ് നൽകി പോകാം. 

ചെറു യാത്രയ്ക്കു പോയി തിരികെ എത്തണമെങ്കിൽ പോലും നൂറ് രൂപ പോക്കറ്റിൽ ഉണ്ടായിരിക്കണം. പാലാക്കാരുടെ ഇരുന്നുള്ള യാത്രയും ഇനി അസാദ്ധ്യമാവുകയാണ്. രാത്രിയിലെ സ്റ്റേ സർവ്വീസുകളും ഇനി ഉണ്ടാവില്ല. സ്വകാര്യ ഓപ് റേറ്റർമാർ പിടിച്ചടക്കിയ ദ്വീർഘദൂര സർവ്വീസുകൾ തിരികെ കൈവശപ്പെടുത്തി പാലാ ഡിപ്പോ നിരവധി ടേക്ക് ഓവർ ദീർഘദൂര സർവ്വീസുകർ പാലായിൽ നിന്നും ആരംഭിച്ചിരുന്നു, ഇതിനെതിരെ അന്നു മുതൽ തടസ്സപ്പെടുത്തൽ നടപടികളും ഉണ്ടായി, ഈ മേഖലയിൽ ഉണ്ടായിരുന്ന നിരവധി ജീവനക്കാർക്ക് നാട്ടിൽ ജോലി ചെയ്യുവാനുള്ള അവസരവും ബസുകൾ ഇല്ലാതായതോടെ നഷ്ടമായിരിക്കുകയാണ്.

104 ബസുകളും 96-ൽ പരം ഷെഡ്യൂളുകളും ഉണ്ടായിരുന്നപ്പോൾ നൂറു കണക്കിന് പേർ ഇവിടെ ജോലി ചെയ്തിരുന്നു. പാലായിലെ ഏറ്റവും വലിയ തൊഴിലിടം കൂടിയായിരുന്നു പാലാ മോഡൽ ഡിപ്പോ .കഴിഞ്ഞ രണ്ട് വർഷമായി ചോദിക്കാനും പറയാനും നോക്കാനും അന്വേഷിക്കാനും ആളില്ലാതെ വന്നതാണ് പാലാ ഡിപ്പോയ്ക്ക് ഈ ഗതി ഉണ്ടായതെന്ന് പാമ്പഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. 

സ്വന്തം വാഹനമില്ലാത്ത സാധാരണക്കാരായയാത്രക്കാരോടുള്ള വെല്ലുവിളിയാണ് പാലാ ഡിപ്പോ യോടുള്ളതെന്ന് സംഘടന പറഞ്ഞു. മുൻ നില പുനസ്ഥാപിച്ച് ബസുകൾ എല്ലാം തിരികെ ഡിപ്പോയ്ക്ക് നൽകണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.പൊ തു ഗതാഗതത്തിലുണ്ടാകുന്ന കുറവ് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കും. നിരത്തുകളിൽ വാഹനങ്ങൾ നിറയും നഗരങ്ങൾ പാർക്കിംഗിനായി ഇടം കണ്ടെത്താൻ വിഷമിക്കും. ചില ശക്തികൾ പാലായുടെ നേട്ടം ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതായി ജയ്സൺ മാന്തോട്ടം ആരോപിച്ചു.

Post a Comment

0 Comments