Latest News
Loading...

ആഢംബരബൈക്ക് മോഷ്ടിച്ച നാലംഗസംഘം പിടിയില്‍

പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തു നിന്നും ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് പേരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.  ചേന്നാട്ട് വീട്ടിൽ ജോയ് ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന  ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 

കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ താഹ മകൻ തജ്മൽ (23), തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം വീട്ടിൽ സബീർ മകൻ അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ വീട്ടിൽ നാസർ മകൻ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ രതീഷ് മകൻ ശ്രീജിത്ത്‌ (22) എന്നിവരെ കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസ് ന്റെ നിർദേശപ്രകാരം പാലാ  ഡി വൈ എസ് പി പ്രബുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴാച്ചേരിയിലെ കേരള മില്‍ക്ക് കമ്പനിയിൽ  ഏതാനും ദിവസമായി ജോലി ചെയ്തുവന്നിരുന്ന  പ്രതികൾ  വീടിന്റെ പോർച്ചിൽ ഇരിക്കുന്ന ഡ്യൂക്ക് ബൈക്ക് കാണുകയും തുടർന്ന് മൂന്നു പേരും ചേർന്ന് ബൈക്ക് മോഷ്ടിക്കാൻ ഉള്ള പദ്ധതി തയാറാക്കുകയുമായിരുന്നു. മാർച്ച് ഒന്നാം തീയതി വെളുപ്പിന്  അജീറും അജ്മലും ചേർന്ന് വീടിന്റെ പോർച്ചിൽ കയറി ബൈക്കിന്റെ ലോക്ക് തകർത്ത് മോഷ്ടിക്കുകയും ഈ സമയം ശ്രീജിത്ത്‌ വെളിയിൽ കാവൽ നിൽക്കുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച് അജീർ തന്റെ സുഹൃത്തായ കൊല്ലത്തുളള തജ്മലിന് എത്തിച്ചുകൊടുത്തു.


നിരവധി കഞ്ചാവ് കേസുകളിലും വധശ്രമ കേസിലും പ്രതിയായ തജ്മൽ മോഷണം ചെയ്തു കൊണ്ടുവന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് ഇരുപതിനായിരം രൂപയ്ക്കു വാങ്ങി കഞ്ചാവു കടത്തിനും മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നത്തിനായി വാഹനത്തിൽ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും തന്റെ കൈവശം സൂക്ഷിച്ചു വരികയായിരുന്നു .




തുടർന്ന് അജീർ പാലായിലെ ജോലി ഉപേക്ഷിച്ച് പെരുമ്പാവൂരുള്ള പാൽ കമ്പനിയിൽ ജോലിക്ക് കയറുകയായിരുന്നു. അടുത്ത ബൈക്ക് മോഷ്ടിക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നതിനിടെ അജീറിനെ പെരുമ്പാവൂരു നിന്നും അജ്മലിനെയും ശ്രീജിത്തിനെയും പാലായിൽ നിന്നും തജ്‌മലിനെയും മോഷ്ടിച്ച ബൈക്കും കൊല്ലം കരീക്കോടുള്ള വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പാലാ ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ് ഐമാരായ ശ്യാംകുമാർ കെ.എസ്, ജോർജ് കെ.എസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments