വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായൻ കിം കി ഡുക്ക് (60) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. ബാൾട്ടിക് രാജ്യമായ ലാത്വിയയിലായിരുന്നു അന്ത്യം. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ഇദ്ദേഹം ലാത്വിയിൽ എത്തിയത്.
മലയാളത്തിലെ സംവിധായകരെപ്പോലെ കേരളത്തിന് സുപരിചിതനായ വിദേശ ചലച്ചിത്ര സംവിധായകനായിരുന്നു കിം. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ നിരന്തരസാന്നിധ്യമായ കിം കി ഡുക്കിന്റെ സിനിമകൾക്ക് വിപുലമായ കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിംഗ് എന്ന സിനിമയാണ് ഡുക്കിനെ കേരളത്തിലടക്കം പ്രശസ്തനാക്കിയത്.
കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർഥ്യങ്ങളുടെയും ചിത്രീകരണമാണ് ഡുക്കിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകത.
തിരക്കഥാരചയിതാവായാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിക്കുന്നത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ഡുക്കിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. തൊട്ടടുത്ത വർഷം ക്രോക്കോഡിൽ എന്ന കന്നിച്ചിത്രവുമായി അദ്ദേഹം വരവറിയിച്ചു. കുറഞ്ഞ ചെലവിലാണ് ചിത്രം പൂർത്തിയാക്കിയത്.
2004-ൽ ഡുക്ക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി. സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ലഭിച്ചു.
0 Comments