കോട്ടയം മേലുകാവ് പഞ്ചായത്തില്‍ മല്‍സരിക്കുന്ന ബേബി ഗിരീഷെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ആളുകള്‍ അറിഞ്ഞെന്ന് വരില്ല. എന്നാല്‍ റോബിന്‍ ഗിരീഷെന്ന പേര് കേരളത്തിന് പുറത്തുവരെ സുപചിരിതമാണ് താനും. ഓള്‍ ഇന്‍ഡ്യ പെര്‍മിറ്റ് വിഷയത്തില്‍ മോട്ടോര്‍ വാഹനവകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടി സുപ്രീംകോടതി വരെ പോയ സ്വകാര്യബസ് ഉടമയായ റോബിന്‍ ഗിരീഷ് തദ്ദേശ പോരാട്ടത്തിനിറങ്ങുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടോടും പ്രചാരണരീതിയോടും കൂടിയാണ്.
സ്വകാര്യബസ് വ്യവസായ രംഗത്ത് റോബിന്‍ എന്ന പേര് പ്രശസ്തമായതിന് പിന്നില്‍ ബേബി ഗിരീഷിന്റെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കൈയിലെടുത്ത് ആരംഭിച്ച ഇന്റര്‍ സ്റ്റേറ്റ് സര്‍വീസിനെതിരെ എംവിഡിയും സര്‍ക്കാരും പരിശോധനയും ഉത്തരവുകളുമായി പ്രതിബന്ധങ്ങള്‍ ഏറെ സൃഷ്ടിച്ചെങ്കിലും അതിലൊന്നും കുലുങ്ങാതെയാണ് റോബിന്‍ ഗീരിഷ് തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ആ പോരാട്ടച്ചൂടിന്റെ കനലുകളുമായാണ് , ഒരു കൈയുടെ സ്വാധീനക്കുറവ് മറികടന്ന് തെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കുന്നത്. ബസ് വിഷയത്തില്‍ തന്റെ നിലപാട് തെളിയിക്കാനായി. ഒരു പഞ്ചായത്ത് മെംബറെന്ന നിലയില്‍ നിലപാട് വ്യക്തമാക്കാനാണ് തെരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗിരീഷ് പറയുന്നു.
.മേലുകാവ് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സ്വതന്ത്രനായാണ് ഗിരീഷിന്റെ മല്‍സരം. എന്നാല്‍ വാര്‍ഡിലെവിടെയും പോസ്റ്ററുകളോ ഫ്‌ളക്‌സുകളോ സ്ഥാപിക്കാന്‍ ഗിരീഷ് ഒരുക്കമല്ല. വാര്‍ഡിലുള്ളവര്‍ക്കെല്ലാം തന്നെ അറിയാം. ഈ നവയുഗത്തില്‍ ഫോണ്‍കോളുകളും നവമാധ്യമങ്ങളും ധാരാളമാണെന്ന് ഗിരീഷ് പറയുന്നു. അത് കൊണ്ട് തന്നെ പരിചയക്കാരെ ഫോണ്‍വിളിച്ച് വോട്ട് അഭ്യര്‍ഥിക്കുകയാണ് പ്രധാന പ്രാചരണമാർഗം.
കോയമ്പത്തൂര്‍ സര്‍വ്വീസ് പ്രശ്‌നകാലത്ത് മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്താകേന്ദ്രമായിരുന്നു ഗിരീഷ്. സര്‍വ്വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് നാടിനായി എന്ത് ചെയ്യാനാകുമെന്ന് തെളിയിക്കുമെന്നും ഗിരീഷ് പറയുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments