ദമ്പതിമാർ മാത്രം താമസിച്ചുവന്ന വിടിനുള്ളിലെ കിടപ്പുമുറിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചു. തോടനാൽ കരുവേൽ കുട്ടിച്ചന്റെ ഭാര്യ മോളിയാണ് (51) മരിച്ചത്. ചൊവ്വാഴ്‌ച സന്ധ്യയോടെ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവമെന്ന് പറയുന്നു.
ഭർത്താവ് കുട്ടിച്ചൻ എത്തി കിടപ്പുമുറിയുടെ വാതിൽ ഇലക്‌ട്രിക് വാൾ ഉപയോഗിച്ച് മുറിച്ച് ഉള്ളിൽ കടന്നുനോക്കിയപ്പോഴാണ് ഭാര്യയെ തൂങ്ങിയ നിലയിൽ കണ്ടത്. അടുത്തുള്ള ബന്ധുവീട്ടിൽനിന്ന് കത്തി വാങ്ങി മൃതദേഹം തൂങ്ങിനിന്ന സാരി മുറിച്ച് പുരയിടത്തിലെ ടാപ്പിംങ് തൊഴിലാളിയുടെ സഹായത്തോടെ ചേർച്ചുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു.
മദ്യപാനവും മറ്റ് സ്വഭാവ ദൂഷ്യങ്ങളുമുള്ള കുട്ടിച്ചൻ ഭാര്യയുമായി സ്ഥിരം കലഹിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മോളിയുടെ കുടുംബവുമായും നല്ല ബന്ധത്തില്ല. അടുത്തുതന്നെ ബന്ധുക്കൾ ഉൾപ്പടെ താമസമുണ്ടെങ്കിലും ഇവരുമായി കുടുംബം സ്വരച്ചേർച്ചയിലായിരുന്നില്ല.
സംഭവമറിഞ്ഞ് രാത്രിതന്നെ പാലാ പൊലീസ് എത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അടുക്കള ഉൾപ്പെടെ അലങ്കോലമായ നിലയിലായിരുന്നു. ഇതേതുടർന്ന് വീട് സീൽ ചെയ്‌തിരുന്നു. ബുധനാഴ്‌ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്‌ദ്ധർ ഉൾപ്പെടെ ഫോറൻസിക് വിദഗ്‌ദ്ധരും സാങ്കേതിക വിദഗദ്ധരും പൊലീസ് ഡോഗ്‌സ്‌ക്വാഡും വീട്ടിൽ എത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കത്തിൽ കുട്ടിച്ചന്റെ ആക്രമണത്തിൽ സഹോദരനെ മുറിവറ്റ നിലയിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇതുസംബന്ധിച്ച് പരിക്കേറ്റയാൾ മൊഴി നൽകിയിട്ടില്ലന്ന് പൊലീസ് അറിയിച്ചു.
പോസ്‌റ്റുമോർട്ടം പ്രാധമിക റിപ്പോർട്ടിൽ സംഭവം തൂങ്ങിമരണമാണെന്നാണ് സൂചന. വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ വിശദമായ അന്വേഷണം ഉണ്ടാകൂ. മൃതദേഹം സംസ്‌കരിച്ചു. ദമ്പതിമാർക്ക് പ്രായപൂർത്തിയായ മൂന്ന് മക്കളുണ്ട്. ഇവരിൽ രണ്ട് പെൺമക്കൾ പഠനവും ജോലിയുമായി സംസ്ഥാനത്തിന് പുറത്താണ്.
0 Comments