Latest News
Loading...

കുരുങ്ങിക്കിടന്ന പാലാ ബൈപ്പാസിന്റെ പൂർത്തീകരണത്തിന് നടപടിയായി


പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ നിരന്തരമായി ഇടപെടലുകളെത്തുടർന്ന് പാലാ ബൈപ്പാസ് പൂർത്തീകരണ നടപടികളുടെ ഭാഗമായി റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുത്ത് ഇന്നലെ പൊതുമരാമത്ത് വകുപ്പിന് കൈമാറി.

റവന്യൂ വാലുവേഷൻ അസിസ്റ്റൻറ് രാജേഷ് ജി നായർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സുരേഷ്ബാബു, റവന്യൂ ഇൻസ്പെക്ടർ ടി എൻ വിനോദ്, സർവ്വേയർ ഷൈജു കെ ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത സ്ഥലം പൊതുമരാമത്ത് വകുപ്പിനുവേണ്ടി എഞ്ചിനീയർ അനു എം ആർ, ഓവർസീയമാരായ  അഭിലാഷ് ചന്ദ്രൻ, പ്രവീൺ വർഗീസ് എന്നിവർക്കു കൈമാറി. തുടർന്നു കൈമാറിയ സ്ഥലം കുറ്റിയടിച്ച് പൊതുമരാമത്ത് വകുപ്പ് മാർക്കു ചെയ്തു ഏറ്റെടുത്തു. സ്ഥലമുടമകളും സന്നിഹിതരായിരുന്നു. സിവിൽ സ്റ്റേഷൻ ഭാഗത്തെ റീച്ച് ഒന്നിൽപ്പെട്ട ഭാഗമാണ് ഏറ്റെടുത്ത് കൈമാറിയത്. മരിയൻ മെഡിക്കൽ സെൻ്റർ ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനുള്ള അവസാനവട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മറ്റും ലേലം ചെയ്തു പൊളിച്ചുമാറ്റുന്നതോടെ റോഡ് പൂർത്തീകരിക്കാനാകും.

മാണി സി കാപ്പൻ എം എൽ എ യുടെ നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ബൈപ്പാസ് റോഡിൻ്റെ പൂർത്തീകരണ നടപടികൾക്കു തുടക്കമായത്.

പാലാ ബൈപ്പാസ് നേരത്തെ യാഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിച്ചതിൽ ഉണ്ടായ അപാകതകളെത്തുടർന്ന് നിയമക്കുരുക്കിൽപ്പെടുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിൻ്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എം എൽ എ ആയതോടെയാണ്  തുടക്കംകുറിച്ചത്.  2020ലെ  സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ  ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു.  2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.

നോട്ടീസ് ലഭിച്ച സ്ഥലമുടമകൾ നഷ്ടപരിഹാരം സ്വീകരിക്കുന്നതായി കാണിച്ചു നോട്ടീസ് കൈപ്പറ്റുകയും ആവശ്യമായ രേഖകൾ ഫെബ്രുവരി ആദ്യവാരം സ്പെഷ്യൽ തഹസീൽദാർ ഓഫീസിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ മന്ദീഭവിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ ഇതിനായി നിലകൊണ്ടതോടെ നടപടികൾ പുന:രാരംഭിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പു കാലത്ത് മാണി സി കാപ്പനെതിരെ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ബൈപാസ് പൂർത്തീകരണം വിഷയം. ഇതിനായി നിരവധി തവണ സ്ഥലമുടമകളെ കാണുകയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമായും പല തവണ കൂടിക്കാഴ്ച നടത്തി. തുക അനുവദിക്കുകയും നടപടി ക്രമങ്ങൾക്ക് വേഗത വരികയും ചെയ്തതിനിടെ പാലായിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം പദ്ധതിയെയും ബാധിച്ചു. എങ്കിലും മാണി സി കാപ്പൻ നിരന്തരം ഇതിനു പിന്നാലെ കൂടിയതോടെ ഒച്ചിഴയും വേഗത്തിലാണെങ്കിലും പദ്ധതി അവസാനഘട്ടത്തിലെത്തിക്കുകയായിരുന്നു.


Post a Comment

0 Comments