Latest News
Loading...

പദ്ധതികള്‍ വൈകുന്നതിനെതിരെ കാപ്പന്‍. നാളെ അടിയന്തിര കൗണ്‍സില്‍ വിളിക്കും



പാലാ മണ്ഡലത്തില്‍ അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികള്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തടസ്സപ്പെടുത്തുന്നുവെന്ന ആരോപണവുമായി മാണി സി കാപ്പന്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഉടന്‍ വരാനിരിക്കെ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. 

രാവിലെ നഗരസഭാ ഓഫീസിലെത്തി സെക്രട്ടറിയുമായി ഇവ തടസ്സപെടുന്നതിനെ കുറിച്ച് എംഎല്‍എ ആരാഞ്ഞു. എംഎല്‍എയ്‌ക്കൊപ്പം യുഡിഎഫ് കൗണ്‍സിലര്‍മാരുമെത്തി.   ഭരണപക്ഷ കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടവും മറുപടി നല്കാൻ സെക്രട്ടറിയുടെ സമീപം  എത്തി.



ചെറിയാന്‍ കാപ്പന്‍ മെമ്മോറിയല്‍ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ വോളിബോള്‍ കോര്‍ട്ട് നവീകരണത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പണികള്‍ ആരംഭിച്ചിട്ടില്ല. ഈ പദ്ധതിയ്ക്ക് ഓഡിറ്റ് തടസങ്ങളുണ്ടെന്നാണ് സെക്രട്ടറി പറഞ്ഞത്. അത് കാപ്പന്‍ നിഷേധിച്ചു. 

പുലിയന്നൂര്‍ പാലത്തിന് സമീപം വെയിറ്റിംഗ് ഷെഡ് നിര്‍മാണത്തിന് 4 ലക്ഷം അനുവദിച്ചെങ്കിലും നടപടിയായില്ല. 12 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച കണ്ണമറ്റം ഊരാശാല റോഡ് നിര്‍മാണവും വൈകുകയാണ്. മുരിക്കുംപുഴ തോണിക്കടവ് ഇന്റര്‍നാഷണല്‍ ജിംന്യേഷ്യം റോഡ് നിര്‍മാണത്തിന് ഒരു ലക്ഷവും അനുവദിച്ചിരുന്നു. ഇവയെല്ലാം മന്ദഗതിയിലാണ്. 



സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പദ്ധതികള്‍ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് തയറാക്കാനും ഇന്നുതന്നെ ഇവ ലഭ്യമാക്കാനും നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. നാളെ അടിയന്തിര കൗണ്‍സില്‍ വിളിച്ച് തുടര്‍ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പണികള്‍ നടക്കില്ലെന്ന അവസ്ഥയുള്ളതിനാല്‍ അതിന് മുന്‍പേ പദ്ധതി പ്രവര്‍ത്തനമാരംഭിക്കാനാണ് എംഎല്‍എ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments