പാലാ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ പുണ്യപ്രസിദ്ധമായ കര്‍ക്കടക വാവുബലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. മീനച്ചില്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ക്ഷേത്രസങ്കേതമാണിത്. ഇത്തവണ ഇരുപതിനായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്രയധികം പേര്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
.ഒരേ സമയം ആയിരംപേര്‍ക്ക് ബലിയിടാന്‍ സാധിക്കും. എല്ലാ ദിവസവും ബലിതര്‍പ്പണവും പിതൃസായൂജ്യ പൂജകളും നടക്കുന്ന ഇടപ്പാടി ക്ഷേത്രത്തില്‍ തുലാം, കുംഭം, കര്‍ക്കടക മാസങ്ങളിലെ ബലിതര്‍പ്പണം വളരെ പ്രധാനപ്പെട്ടതായി ആചരിച്ചുവരുന്നു. ദൂരെ ദേശങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പിതൃപുണ്യം തേടി ഇടപ്പാടി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. അരി വേവിച്ച് വിധിപ്രകാരം നിവേദ്യം തയ്യാര്‍ ചെയ്ത് ദേശകാല സങ്കല്പങ്ങള്‍ ചൊല്ലി ബലിതര്‍പ്പണം നടത്തുന്ന ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണിത്. കര്‍ക്കടക ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സൗകര്യത്തിനായി കൂടുതല്‍ വഴിപാട് കൗണ്ടറുകള്‍ ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. മൈതാനത്ത് വിശാലമായ പന്തലും പണിതുയര്‍ത്തി കഴിഞ്ഞു. പിതൃമോക്ഷത്തിനായി ക്ഷേത്രത്തിനുള്ളില്‍ തിലഹവനം നടത്തുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
.ഇതോടൊപ്പം പിതൃനമസ്‌കാരം, പിതൃപൂജ, സായൂജ്യപൂജ, മറ്റ് വഴിപാടുകള്‍ എന്നിവയും നടത്തി താമസം കൂടാതെ പ്രസാദം വിതരണം ചെയ്യാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴിപാടുകള്‍ക്ക് മുന്‍കൂട്ടി 9447137706 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാം.
പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ദേവസ്വം ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ്മണി കല്ല്യ, എന്‍.കെ. ലവന്‍, കരുണാകരന്‍ വറവുങ്കല്‍ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments