Latest News
Loading...

യാത്രക്കാരെ ബന്ദിയാക്കുന്ന പാലാ മേഖലയിലെ വെള്ളപ്പൊക്കം


പാലാ: രാവിലെ യാത്ര പോയവർ തിരികെ വന്നപ്പോഴാണ് പാലാ മേഖലയിലെ എല്ലാ പ്രധാന റോഡുകളും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിൽ കണ്ടത്.
മറുവഴി അറിയാതെ വാഹനയാത്രക്കാർ കുഴങ്ങുന്ന സ്ഥിതിയാണ് ഓരോ വെള്ളപൊക്ക സമയത്തും.
രാവിലെ തകർത്തു പെയ്ത മഴയിൽ പാലാ- ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി. പാലാ- പൊൻകുന്നം റോഡിൽ കടയത്തും, പാലാ- കുറവിലങ്ങാട് റോഡിൽ വള്ളിച്ചിറ മണലേൽ, മുറിഞ്ഞാറ എന്നിവിടങ്ങളിലും വെള്ളം കയറിയത് കാർ, ടൂ വീലർ യാത്രക്കാരുടെ യാത്ര മുടക്കി.




യാത്ര തുടരുന്നതിന് വഴി തേടേണ്ട സ്ഥിതി പലർക്കും തുടർ യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. സമീപന റോഡുകൾ ഉണ്ടെങ്കിലും വേണ്ടത്ര വിശദമായ ദിശാബോർഡുകൾ ഇല്ലാത്തതാണ് വഴിതിരിഞ്ഞു പോകുവാൻ ബുദ്ധിമുട്ടാകുന്നത്. എറണാകുളം, തൃശൂർ ഭാഗത്തേയ്ക്കുള്ള പ്രധാന കവാടമായ പാലായിലെ ഗതാഗത തടസ്സം നിരവധി പേരെയാണ് ബാധിക്കുന്നത്.



പാലാ- പൂഞ്ഞാർ പാതയിലെ വെള്ളം കയറുന്ന മൂന്നാനിയിൽ റോഡ് ഉയർത്തുന്നതിനുള്ള നിർദ്ദേശം ബജറ്റിലുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് തുടർ നടപടികൾ ആരംഭിച്ചിട്ടില്ല.
നഗരത്തിൽ വെള്ളം കയറിയാൽ 
ബൈപാസിലേക്ക് കയറണമെങ്കിൽ ജനറൽ ആശുപത്രി റോഡ് മാത്രമാണുള്ളത്.ഈ റോഡ് വികസനത്തിനായി അനുവദിച്ച 3.5 കോടി രൂപ ലാപ്സാകുകയായിരുന്നു. ഒരു നിര വാഹന ഗതാഗതം മാത്രമെ ഇതുവഴി സാദ്ധ്യമാകൂ.




കുറവിലങ്ങാട് റോഡിൽ വെള്ളം കയറുന്ന മണലേൽ, മുറിഞ്ഞാറ പാലം ഉയർത്തണമെന്ന ആവശ്യത്തിലും നടപടികൾ ഉണ്ടായിട്ടില്ല.
വെള്ളO കയറിയാൽ എറണാകുളം, മൂമാറ്റുപുഴ ഭാഗത്തേക്ക് കടന്നു പോകുവാനുള്ള ഏക മാർഗമായ നെല്ലിയാനി ബൈപാസ് ഏഴു മീറ്റർ ടാർ വീതി ഉറപ്പു വരുത്തേണ്ടത് തടസ്സരഹിതയാത്രയ്ക്ക് അനിവാര്യമാണ്.





വെള്ളപൊക്ക സമയത്ത് ഗതാഗത സ്തംഭനം ഒഴിവാക്കുവാൻ പാലാ - പൂഞ്ഞാർ റോഡിലെ മൂന്നാനി ,പനയ്ക്കപ്പാലം ഭാഗം ഉയർത്തുകയും പാലാ - കുറവിലങ്ങാട് റോഡിൽ മണലേൽ, മുറിഞ്ഞാറ പാലങ്ങൾ ഉയർത്തിയും, ജനറൽ ആശുപത്രി റോഡ് 15 മീറ്റർ വീതിയിൽ നിർമ്മിച്ചും യാത്രാ തടസ്സം ഒഴിവാക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments