Latest News
Loading...

പാലായിലും അരുവിത്തുറയിലുമെത്തി സുരേഷ്‌ഗോപി


സുരേഷ് ഗോപി  ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഇന്നലെ പുറത്തിറങ്ങിയ 'ഗരുഡന്‍ ' സിനിമയുടെ പ്രമോഷന്റെ ഭാഗമായി സുരേഷ് ഗോപി , ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ , പാലാ പുത്തേട്ട് സിനിമാ സില്‍ (മള്‍ട്ടിപ്ലക്‌സ് ) എത്തി. തിയറ്റര്‍ ജീവനക്കാരുടെയും സിനിമാ കാണാനെത്തിയ ആരാധകരുടെയും സുരേഷ് ഗോപി  കോട്ടയം ജില്ലാ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും  നേതൃത്തത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്.  നൂണ്‍ഷോയുടെ ഇടവേളയില്‍ തിയറ്ററില്‍ എത്തി ബാക്കി ഭാഗം ഒരു മണിക്കൂറോളം പ്രേക്ഷകര്‍ക്കൊപ്പമിരുന്നു കണ്ടാണ് മടങ്ങിയത്.





ഫാന്‍സുകാരുമൊത്ത് തീയറ്റര്‍ അങ്കണത്തില്‍ സുരേഷ് ഗോപി കേക്കുമുറിച്ച് വിതരണം ചെയ്തു. വലിയ ആരവങ്ങളോടെയാണ് ആരാധകര്‍ , താരത്തെ യാത്രയാക്കിയത്. സുഹൃത്ത് ബിജു പുളിക്കകണ്ടത്തിനും , സംവിധായകന്‍ അരുണ്‍ വര്‍മ്മയ്ക്കുമൊപ്പം പാലാ , കുരിശുപള്ളി മാതാവിന്റെ കപ്പേളയിലെത്തി.  മെഴുകുതിരി കത്തിച്ചു , ഏറെ സമയം പ്രാര്‍ത്ഥിച്ചു. പിന്നീട് ഭരണങ്ങാനത്ത് , വിശുദ്ധ അല്‍ഫോന്‍സാമ്മയെ വണങ്ങി.  അവിടെ നിന്നും അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തി.



സുരേഷ് ഗോപിയ്‌ക്കൊപ്പം  അരുവിത്തുറ സ്വദേശി കൂടിയായ പ്രശസ്ത സംഗീത സംവിധായകന്‍ ,  ജെയ്കസ് ബിജോയ് വെള്ളൂക്കുന്നേല്‍ , ജോബി ചുങ്കപ്പുര , അജിത് പനയ്ക്കല്‍ എന്നിവരുമുണ്ടായിരുന്നു. പള്ളി അങ്കണത്തിലെത്തിയ സുരേഷ് ഗോപിയെ , വികാരി  ഫാദര്‍  അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ , സഹ വികാരിമാര്‍ , കൈക്കാരന്‍മാര്‍ , വിശ്വാസികള്‍  ചേര്‍ന്ന് സ്വീകരിച്ചു. വലിയ വിളക്കില്‍ എണ്ണയൊഴിച്ച് , തിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. അരുവിത്തുറ വല്യച്ചന് , വലിയ പാത്രത്തില്‍ നല്ലെണ്ണ നടയ്ക്കല്‍ സമര്‍പ്പിച്ചു.   


ദേവാലയത്തിനുള്ളില്‍ , വൈദികരുടെ സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥിച്ചു.  ഒരു വിശ്വാസി സമ്മാനിച്ച മാതാവിന്റെ മനോഹരമായ പ്രതിമ , വൈദികന്‍ വെഞ്ചിരിച്ചു നല്‍കി. കൊന്തയും സമ്മാനിച്ചു.
 വൈദികര്‍ക്കൊപ്പം ലഘു സല്‍ക്കാരത്തിലും പങ്കെടുത്താണ് മടങ്ങിയത്. അരുവിത്തുറ കോളജ് ബര്‍സാര്‍ - ഫാദര്‍ ബിജു കുന്നയ്ക്കാട്ട് , സഹവികാരിമാര്‍ എന്നിവരും സംബന്ധിച്ചു. 



പാലായില്‍ നടന്ന സ്വീകരത്തില്‍ തിയറ്റര്‍ ഉടമകളായ സിബി പുത്തേട്ട് , ടോം പുത്തേട്ട് , രണ്‍ജിത്ത് മീനാ ഭവന്‍ , സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമയില്‍ വളരെ പ്രാധാന്യമുള്ള അള്‍സേഷ്യന്‍ നായ ,  ഡെറക്-ന്റെ സാന്നിദ്ധ്യം കൗതുകമുണര്‍ത്തി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments