മരങ്ങാട്ടുപിള്ളി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍. സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടും കൈമാറാത്ത പാലാ എക്‌സിക്യൂട്ടീവ് എന്‍ജീനയര്‍ക്കെതിരെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വോയ്‌സ് മെസേജ് ഇട്ടശേഷമാണ് ജീവനക്കാരനായ ബിജുമോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു നേതൃത്വത്തില്‍ പാലാ കെഎസ്ഇബി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
വൈകുന്നേരം മരങ്ങാട്ടുപിള്ളി സെക്ഷന്‍ ഓഫീസിന്റെ വാട്‌സ്ആപ് ഗ്രൂപ്പില്‍ താന്‍ മരിക്കുകയാണെന്നും തന്റെ മരണത്തിന് ബാബുജാന്‍ ഉത്തരവാദിയാണെന്നും വോയ്‌സ് നോട്ട് ഇട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഡിവിഷന്‍ ഓഫീസില്‍ സമാനമായ പരാതികള്‍ ഉണ്ടായിട്ടുള്ളതായി നേതാക്കള്‍ പറഞ്ഞു. ജാതീയമായ അധിക്ഷേപം സംബന്ധിച്ച് പരാതികള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളികളുടെ മനോവീര്യം കെടുത്തുന്ന നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം, വ്യാജമായ ആരോപണങ്ങള്‍ മാത്രമാണിതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബുജാന്‍ പറഞ്ഞു. കനത്ത മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ നടപ്പാക്കാത്തത്. ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലയില്‍ സ്ഥലംമാറ്റം നടപ്പാക്കുന്നത് സെക്ഷന്‍ ഓഫീസുകളിലെ ജോലികളെ ബാധിക്കും. ബിജുമോന്റെ മാത്രമല്ല, മറ്റ് ജീവനക്കാരുടെയും ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ ഇപ്പോള്‍ നടപ്പാക്കാതെ മാറ്റിയിട്ടുണ്ട്.
ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നത് വെറും ആരോപണം മാത്രമാണ്. ഇരുവശത്തും ഓപ്പണ്‍ ആയ തന്റെ ക്യാബിനില്‍ എത്തി പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ബാബുജാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ബിജുമോനെതിരെ വകുപ്പുതല നടപടികള്‍ നടന്നുവരികയാണ്. ഈ സംഭവത്തില്‍ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥനായ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാട്ടി ബാബുജാന്‍ കോട്ടയം സൈബല്‍ സെല്ലിലും പരാതി നല്കിയിട്ടുണ്ട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments