Latest News
Loading...

ജോസ് രാജൻ എവിടെ ? ഭർത്താവിനെ തേടി വിദേശ വനിത

പൂഞ്ഞാർ സ്വദേശിയായ ജോസ് രാജനെ കാണാതായി മാസങ്ങൾ പിന്നിട്ടതോടെ ഭർത്താവിനെ കണ്ടുകിട്ടാൻ കോടതി സഹായം തേടാൻ ഒരുങ്ങി വിദേശ വനിതയായ ഭാര്യ. യാത്രാപ്രിയനായിരുന്ന ജോസ് രാജനെ കാണാതായി പത്ര പരസ്യം നൽകിയിട്ടും ഫലം ഒന്നും ഇല്ലാതായതോടെയാണ് സെറ്റ്ലാന എന്ന ശ്വേത ഹേബിയസ് കോർപ്പസ് ഹർജി നൽകാനൊരുങ്ങുന്നത്.


കഴിഞ്ഞ പത്ത് വർഷമായി ശ്വേത പൂഞ്ഞാറുകാരി ആയിട്ട്. സിവിൽ ഏവിയേഷനിൽ ബിരുദാനന്തര ബിരുദവും നേടി ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയതായിരുന്നു ഇവർ. ഡൽഹിയിൽ വച്ചാണ് മലയാളിയായ ജോസ് രാജുമായി പരിചയപ്പെടുന്നത്. പ്രണയം പടർന്ന് പന്തലിച്ചപ്പോൾ, കേരളത്തിന്റെ മരുമകളായി പുഞ്ഞാറിലെത്തി. 2012 മാർച്ച് 29 നാണ് പൂഞ്ഞാർ രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം കഴിക്കുന്നത്. തുടർന്ന് 75 വർഷം പഴക്കമുള്ള പൂഞ്ഞാർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈന്തുംപ്ലാക്കൽ തറവാട്ടിലായിരുന്നു താമസം.


 ജോസ് രാജ് വിവാഹശേഷവും യാത്രകൾ പോകാറുണ്ടായിരുന്നു. എങ്കിലും രണ്ട് മാസത്തിൽ കൂടുതൽ തന്നെ വിട്ടിട്ട് മാറി നിൽക്കില്ലായിരുന്നു എന്നും എവിടെ പോയാലും എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും ഇവർ പറഞ്ഞു.കാണാതായി ഒരു വർഷത്തിനിടയിൽ എല്ലാ മാസവും പല പ്രാവശ്യമായി തന്നെ ജോസ് രാജ് വിളിക്കാറുണ്ടായിരുന്നതായും ഇവർ പറയുന്നു. 2022 മെയ് മാസം മൂന്നിനാണ് അവസാനമായി ജോസ് രാജ് തന്നെ വിളിച്ചതെന്നും തനിക്ക് തീരെ സുഖമില്ലാ എന്നും താൻ നാട്ടിലേയ്ക്ക് വരുവാനായി ട്രെയിനിലാണ് ഉള്ളതെന്നും ശ്വേതയോട് പറഞ്ഞു. ഭർത്താവ് മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തും എന്ന് കരുതി കാത്തിരുന്ന ഇവർ പ്രതീക്ഷ നശിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലും കോട്ടയം എസ്പിക്കും പരാതി നൽകിയിരുന്നു.

ഒരു രൂപയുടെ വരുമാനം പോലും ഇന്ന് ഇവർക്കില്ല. വീട്ട് വളപ്പിൽ നിറയെ റംബൂട്ടാൻ മരങ്ങളാണ്. മാസങ്ങളായി ഇവരുടെ ഭക്ഷണവും ഈ പഴങ്ങളും, കായ്കളും മാത്രമാണ്. ആരെങ്കിലും സഹായമായി നൽകുന്ന പണം ഉപയോഗിച്ച് വേണം മറ്റ് ആവശ്യങ്ങളും നടത്തുവാൻ. കൂട്ടിന് 28 ഓളം ആടുകളും, 8 ഓളം നായ്ക്കളും ഈ വീട്ടുവളപ്പിൽ കഴിയുന്നു.ഭർത്താവിനെ കണ്ടുകിട്ടാൻ ഹേബിയസ് കോർപസ് ഹർജി നൽകാൻ ഒരുങ്ങുകയാണ് ശ്വേത എന്ന സെറ്റ്ലാന.

Post a Comment

0 Comments