കാഞ്ഞിരപ്പള്ളിയിൽ ടവർ നിർമ്മാണത്തിനായി റിലയൻസ് അധികൃതർ എത്തിച്ച 3500 കിലോ സാമഗ്രികൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ തമിഴ്‌നാട് സ്വദേശിയെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കൊരട്ടിയിൽ മറ്റൊരു മോഷണത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് സേലം മേട്ടൂർ പല്ലിപ്പെട്ടി ചിന്നക്കുളം സ്ട്രീറ്റിൽ പ്രഭാകരൻ മാരി(29)യെയാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ റിലയൻസ് ടവർ നിർമ്മാണത്തിനായി സാമഗ്രികൾ എത്തിച്ചിരുന്നു. ഈ സാമഗ്രികൾ ഇറക്കിയ ശേഷം കരാറുകാർ മടങ്ങി. എന്നാൽ, പിറ്റേന്ന് ഇവർ എത്തിയപ്പോൾ നിർമ്മാണ സാമഗ്രികൾ ഇവിടെ കാണാനുണ്ടായിരുന്നില്ല. ഇതേ തുടർന്ന് റിലയൻസ് അധികൃതർ കാഞ്ഞിരപ്പള്ളി പൊലീസിനു പരാതി നൽകുകയായിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെ കാലടി പൊലീസ് സ്റ്റേഷൻ പരിധിയിലും, ഏപ്രിൽ 29 ന് തൃശൂർ ഒല്ലൂർ പ്രദേശത്തും സമാന രീതിയിൽ മോഷണം നടന്നതായി കണ്ടെത്തി.
0 Comments