ഈരാറ്റുപേട്ട: ചേന്നാട് കവല ഭാഗത്ത് ഞായറാഴ്ച യുവതിയുടെ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നുപേരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ ഒരാളും അറസ്റ്റിൽ. ആദ്യ സംഭവത്തിൽ യുവതിയുടെ ബന്ധുക്കളും ഈരാറ്റുപേട്ട വട്ടക്കയം സ്വദേശികളുമായ വള്ളംമുക്കി എന്നറിയപ്പെടുന്ന സിനാജ് (38), അമ്മൻ എന്നറിയപ്പെടുന്ന സഹിൽ(29), സിദാൻ(22) എന്നിവരാണ് പിടിയിലായത്.
ഇതിൽ സഹൽ മയക്കുമരുന്നുകേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ ചേന്നാട് കവല സ്വദേശി മുഹമ്മദ് അലി(47)യെയാണ് ഈരാറ്റുപേട്ട എസ്.എസ്.എച്ച്.ഒ. പ്രസാദ് എബ്രഹാം വർഗീസിന്റെയും എസ്.ഐ. അനുരാജ് എം.എച്ചിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസുകൾക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിനെ അപായപ്പെടുത്തുമെന്നു പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി തെക്കേകര സ്വദേശിനിയായ യുവതി രാവിലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും എതിർകക്ഷികൾ സഹകരിക്കാൻ കൂട്ടാക്കിയില്ല.
തുടർന്ന് വീട്ടിലേക്ക് പോയ യുവതിയുടെ വീടിനു സമീപം കാലത്ത് 11 മണിയോടെ പ്രതികൾ സംഘംചേർന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ഇവർ അടിച്ചുതകർത്തു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് കുതിച്ചെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും വാർഡ് മെമ്പർ അൻസർ പുള്ളോലിയുടെയും അനസ് പാറയിലിന്റെയും നേതൃത്വത്തിൽ ചിലർ പോലീസിനെ തടഞ്ഞു. സംഭവം അറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു.
സ്ഥലത്ത് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷത്തിലേർപ്പെട്ടവരെ പിൻതിരിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ചിലർ പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ എസ്.ഐ. ജോസഫ് ജോർജിനു പരിക്കേറ്റു. സ്ഥലത്ത് സംഘടിച്ചവർ നിർദ്ദേശം പാലിച്ച് പിരിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് പോലീസ് ലാത്തിവീശി. തുടർന്ന് ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പോലീസിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഘത്തിലെ മുപ്പതോളം പേരെ പോലീസ് ഹൈ ടെക് സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളിൽ ഏറെയും മുൻപ് പോലീസ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണ്.
പ്രതികളെ ഉടൻ പിടികൂടുന്നതിന് എസ്.ഐ. മാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. തുടർ ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രതികളെ എല്ലാവരേയും ഉടൻ പിടികൂടണമെന്നാണ് പോലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
0 Comments