സാമൂഹ്യ ക്ഷേമ വികസന പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്ന് സന്നദ്ധ സംഘടനകൾക്കും ട്രസ്റ്റുകൾക്കും ലഭ്യമാകുന്ന ഫണ്ട് തടസ്സപ്പെടുത്തുവാനും വിദേശ പണം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും അവയുടെ ആസ്തികളും സ്വന്തമാക്കാനും ലക്ഷ്യം വെച്ചു കൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന എഫ്.സി.ആർ.എ ഭേദഗതി ബില്ലിലെ നിഗൂഢ താൽപ്പര്യങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ഇതിലെ ഭരണ നിയന്ത്രണാധികാരം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പിൻവലിക്കപ്പെടേണ്ടതാണന്നും പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനങ്ങൾക്ക് ഉള്ളതിലും കവിഞ്ഞ വിശ്വാസം സർക്കാരിതര സാമൂഹ്യ സന്നദ്ധ സംഘടനകൾക്ക് ഉണ്ടെന്നിരിക്കെ വിദേശ രാജ്യങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വിവിധങ്ങളായ സഹായങ്ങൾ ലഭ്യമാക്കുന്ന വിദേശ സംഭാവനകളും ധനസഹായങ്ങളും നിഷേധിക്കപ്പെടുന്നത് നമ്മുടെ നാട്ടിലെ സാമൂഹ്യ മുന്നേറ്റത്തിന് ഭീഷണിയാകുമെന്നും വികസന മരവിപ്പിനു വഴിയൊരുക്കുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ബഹുമാന്യരായവൈദികരും സിസ്റ്റേഴ്സും ആത്മാർപ്പണം ചെയ്തു വളർത്തിക്കൊണ്ടുവരുന്ന സാമൂഹ്യ ക്ഷേമ, കാരുണ്യ പ്രസ്ഥാനങ്ങളെ തകർത്ത് അവയെ തങ്ങളുടെ സ്വന്തം ഇച്ഛകൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റാൻ ഒരു വിഭാഗം ആളുകൾ നടത്തുന്ന ആസൂത്രിതമായ ശ്രമങ്ങളാണോ ഇത്തരം ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും രൂപതാ പാസ്റ്ററൽ കൗൺസിലംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.സമുദായ ശാക്തീകരണത്തിന്റെ സാധ്യതകൾ വിശകലനം ചെയ്യുന്ന സന്ദർഭത്തിൽ സഭയെയും സമുദായത്തെയും ശിഥിലീകരിക്കുവാനും സഭാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുവാനുമുള്ള ഹീനമായ ശ്രമങ്ങൾക്കെതിരെ കൂടുതൽ ജാഗ്രതാ പൂർണമായ സമീപനം സ്വീകരിക്കണമെന്നും സംരക്ഷക ഭാവേന സഹായ ഹസ്തവുമായി വരുന്നവരുടെ യഥാർത്ഥമുഖം തിരിച്ചറിഞ്ഞ് പ്രതികരിക്കാനും അകറ്റി നിറുത്താനും ഏവർക്കും സാധിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments