മീനച്ചിലാറ്റിൽ ശനിയാഴ്ച വൈകുന്നേരം കാണാതായ അമലിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒപ്പം കാണാതായ ആൽബിന്റെ മൃതദേഹം ഇന്നലെ മൂന്നുമണിയോടെ കണ്ടെത്തിയെങ്കിലും അമലിനെ കണ്ടെത്താനായിട്ടില്ല. രാവിലെ 7 മണിയോടെ തന്നെ തിരച്ചിൽ ആരംഭിച്ചു.
ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടം ടീം എമർജൻസി പ്രവർത്തകരും പാലാ, ഏറ്റുമാനൂർ ഫയർഫോഴ്സ് അംഗങ്ങളുമാണ് തിരച്ചിൽ രംഗത്തുള്ളത്. അമ്പലക്കടവിനും കളരിയാമാക്കൽ പാലത്തിനും ഇടയ്ക്കാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ആറ്റിൽ പലയിടത്തും ഈറ്റയും ഇഞ്ചപ്പടർപ്പും വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്നത് തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്. ഇതിനിടയിൽ മാലിന്യങ്ങൾ കൂടി നിറയുന്നതോടെ മൃതദേഹം ഇതിനിടയിൽ പെട്ടാൽ കണ്ടെത്തുക പ്രയാസകരമാകും. ചെക്ക് ഡാം തുറക്കുന്നതിന് ഇന്നലെ ശ്രമം നടത്തിയെങ്കിലും പൂർണ്ണമായും വിജയിച്ചിരുന്നില്ല. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കുറച്ച് നീക്കം ചെയ്യാൻ മാത്രമാണ് സാധിച്ചത്. ചെക്ക് ഡാമിലെ ബാക്കി മാലിന്യങ്ങൾ കൂടി നീക്കം ചെയ്യുന്നതിനും ഇഞ്ചപ്പടർപ്പുകൾ വെട്ടിത്തെളിക്കുന്നതിന് ആണ് രാവിലെ ശ്രമം നടക്കുന്നത്.
ശനി വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാർത്ഥി സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്.
ആൽബിനും, അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ആറ്റിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments