ഈരാറ്റുപേട്ട വാഗമണ്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ആദ്യമഴക്കാലത്ത് തന്നെ കുഴി രൂപപ്പെട്ടു. തീക്കോയി വാഗമണ്‍ റൂട്ടില്‍ വേലത്തുശേരിയിലാണ് ടാറിംഗ് തകര്‍ന്ന് റോഡിന് നടുവില്‍ കുഴികള്‍ രൂപപെട്ടത്. കനത്ത മഴ മൂലമുണ്ടായ ഉറവയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. വെള്ളമൊഴുക്കുള്ള സ്ഥലങ്ങളെ സംബന്ധിച്ച് മതിയായ പഠനം നടത്താതെയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയതെന്നും ആരോപണമുയരുന്നുണ്ട്.
പതിറ്റാണ്ടുകളായി പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ റോഡും റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ടു ണ്ടായ വാദപ്രതിവാദങ്ങളുമെല്ലാം കേരളംതന്നെ ഏറെ ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ തന്നെ പ്രധാനപെട്ട വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേയ്ക്കുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഹൈക്കോടതിയില്‍ വരെ എത്തിയിരുന്നു. ആദ്യത്തെ കരാറുകാരന്‍ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലില്‍ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ കരാറുകാരനെ ഒഴിവാക്കിയശേഷം ഊരാളുങ്കല്‍ ലേബര്‍ കോര്‍പറേറ്റിവ് സൊസൈറ്റിയാണ് ടെന്‍ഡര്‍ എടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് പല ആരോപണങ്ങളും ആദ്യം തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. 20 കോടിയോളം രൂപാ മുടക്കിയാണ് ഊരാളുങ്കലിനെ കരാര്‍ ഏല്‍പിച്ചത്. പൊതു മരാമത്ത് വകുപ്പും കരാറുകാരുമെല്ലാം വിശദമായ പഠനം നടത്തിയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയതെന്ന് പറയുന്നുയെങ്കിലും ഉദഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ റോഡ് തകര്‍ന്നു. കാലങ്ങളായി വര്‍ഷ കാലത്ത് ശക്തമായ ഉറവയുള്ള പ്രദേശങ്ങളില്‍ ടൈല്‍ പാകാതെയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വേലത്തുശേരിയില്‍ മൂന്നിടങ്ങിളാണ് ഉറവയെ തുടര്‍ന്ന് ടാറിംഗ് തകര്‍ന്നിരിക്കുന്നത്. സമീപത്ത് തന്നെ ടാറിംഗിന് വിള്ളലുമുണ്ടാകുന്നുണ്ട്. തുടര്‍ച്ചയായി വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ബാക്കി ഭാഗം കൂടി തകരും.
പുതിയ ടാറിംഗ് ഉറവയെ തുടര്‍ന്ന് ഇളകിമാറി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ശാസ്ത്രിയമായ പഠനം ഇല്ലാതെ ടാറിംഗ് നടത്തിയതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേ സമയം നിലവിലുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നു പൊതുമരാത്ത് വകുപ്പ് ഈരാറ്റുപേട്ട AE അറിയിച്ചു. വാഗമണ്‍ റൂട്ടില്‍ പലയിടങ്ങളിലും ചെറിയ കുഴികള്‍ ഉണ്ടാകുന്നുണ്ടെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. വേലത്ത്‌ശേരിയിലെ തകരാര്‍ അടിയന്തരമായി പരാഹരിച്ചില്ലെങ്കില്‍ ബാക്കിഭാഗം കൂടി തകരും.
റോഡിന്റെ വശം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഓടയില്ലാത്താതാണ് റോഡ് തകരാന്‍ കാരണമെന്നാണ് ആക്ഷേപം. പലയിടങ്ങളിലും ഓടകള്‍ കൃത്യമായി ഇല്ലെന്നും ആക്ഷേപമുണ്ട്.ശക്തമായ ഉറവ ഉള്ള ഭാഗങ്ങള്‍ കണ്ടെത്തി ടൈല്‍ പാകിയില്ലെങ്കില്‍ വേലത്തുശേരിയിലേതിന് സമാനമായ സംഭവങ്ങള്‍ ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ ആവര്‍ത്തിക്കും. മഴക്കാലമാരംഭിച്ചപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ റോഡിന്റെ അവസ്ഥ എന്താകുമെന്നാണ് ആശങ്ക ഉയരുന്നത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments