ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്.. ശനിയാഴ്ച പുലർച്ചയോടെ കർണാടക തീരത്ത് ടൗട്ടേ ചുഴലിക്കാറ്റാകും. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേരു നിര്‍ദേശിച്ചത്.
നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും. തീരത്തിനോടടുത്തു രൂപപ്പെടുന്നതിനാൽ മധ്യ-വടക്കൻ കേരളത്തിൽ ഇതിന്റെ അലയൊലികൾ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റ് ഉണ്ടാകാം. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരെ വയനാട്, മലപ്പുറം, കോഴിക്കോട്,തൃശൂർ, എറണാകുളം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, കൊല്ലം എന്നീ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേർന്നായതിനാൽ കടൽ പ്രക്ഷുബ്ദമാകാനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്,തോപ്പയിൽ ഭാഗങ്ങളിലും തിരുവനന്തപുരത്ത് പൊഴിയൂരിലും കടൽക്ഷോഭം ശക്തമാണ്. ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ തീരമേഖലയിലെ വീടുകളിൽ വെള്ളം കയറി. അപകട സാധ്യതയുള്ള ജില്ലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ തുടങ്ങി. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളിൽ 30 എണ്ണം ഉയർത്തി.
0 Comments