തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച വ്യക്തി പിടിയിൽ. ഇടുക്കി കറുവാക്കുളം സ്വദേശി ഈശ്വരനാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനത്തിൽ നിന്നും 2.700 ലിറ്റർ മദ്യം കണ്ടെത്തിയിട്ടുണ്ട്. കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഈശ്വരനു പിടിവീഴുന്നത്.
തമിഴ്‌നാട്ടിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന മദ്യം ക്വാർട്ടറിന് 500 രൂപ നിരക്കിലാണ് ഈശ്വരൻ മറിച്ചു വിറ്റിരുന്നത്. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ഈശ്വരൻ വാഹനത്തിൽ കേരളത്തിലേക്ക് മദ്യം കടത്താൻ ശ്രമം നടത്തിയത്.
കറുവാക്കുളത്ത് എത്തിച്ചു മറിച്ചു വിൽപ്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. കേസിന്‍റെ കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെയും തൊണ്ടിമുതലുകളും വാഹനവും വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ചാഫീസിലേയ്ക്ക് മാറ്റി. എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയ്, പ്രിവന്‍റീവ് ഓഫീസർമാരായ വി. രവി, ബി. രാജ്കുമാർ, സജിമോൻ ജി. തുണ്ടത്തിൽ, സേവ്യർ, സിവിൽ എക്സൈസ് ഓഫീസർ അനീഷ്, നദീർ കെ. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
0 Comments