കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിതീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗണിനു സമാന കർശന നിയന്ത്രണം വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മേൽ തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ/കർഫ്യൂ പോലുള്ള കർശന നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
പൊതുജനങ്ങളെ കൂട്ടം കൂടാൻ അനുവദിക്കാതിരിക്കുക മാത്രമേ രോഗവ്യാപനം തടയാൻ സഹായകമാകൂ. ആഘോഷങ്ങളും ചടങ്ങുകളും പൂർണമായും നിരോധിക്കണം. കല്യാണം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം ഉണ്ടാകുന്നത്. ദിനംപ്രതി ഒന്നരലക്ഷത്തോളം ടെസ്റ്റുകൾ എങ്കിലും നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ലോക്ഡൗൺ വേണ്ടെന്നാണ് സ ർവ്വകക്ഷി യോഗം തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം തുടരും . കടകളുടെ പ്രവർത്തന സമയം രാത്രി 7.30വരെ . തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ വിജയാഘോഷങ്ങൾ ഒഴിവാക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശത്തും കടുത്ത നിയന്ത്രണം
രാത്രി കർഫ്യൂ തുടരും
അതിനിടെ , റെംഡെസിവിര്‍ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഓക്സിജൻ സിലിണ്ടറുകളും റെംഡെസിവിര്‍ മരുന്നും പൂഴ്ത്തിവയ്ക്കരുതെന്നും ഡോ. ഗുലേറിയ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. റെംഡെസിവിര്‍ മരുന്നിന് ആശുപത്രിവാസം കുറയ്ക്കാനോ കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് രൂക്ഷമായി ബാധിച്ചവരിൽ ആശുപത്രി വാസം കുറയ്ക്കാൻ റെംഡെസിവിറിന് കഴിയുമെന്ന് യുഎസിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗുരുതരമല്ലാത്ത രോഗലക്ഷണമുളളവർക്ക് റെംഡെസിവിർ ആവശ്യമില്ലെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. കൂടാതെ വീട്ടിൽ സ്വയം നിരീക്ഷണത്തിലുള്ള രോഗികൾക്ക് ഓക്സിജൻ സാച്ചുറേഷൻ 94 ന് മുകളിലാണെങ്കിൽ റെംഡെസിവിർ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണുബാധ രൂക്ഷമാകുന്നുവെന്ന് എക്സ്-റേ, സിടി സ്കാൻ അല്ലെങ്കിൽ രക്ത റിപ്പോർട്ടുകൾ പറയുന്നുവെങ്കിൽ മാത്രം ഡോക്ടർമാർക്ക് റെംഡെസിവിർ ശുപാർശ ചെയ്യാം. കഠിന രോഗബാധയുള്ള രോഗികളിൽ ഓക്സിജൻ സാച്ചുറേഷൻ 93ൽ താഴെയാകുമ്പോൾ മാത്രമേ ആശുപത്രികളിൽ റെംഡെസിവിർ ആവശ്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിക്കുമെന്ന് പേടിച്ച് ആളുകൾ വീട്ടിൽ റെംഡെസിവിർ മരുന്ന്, ഓക്സിജൻ സിലിണ്ടറുകൾ എന്നിവ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഡോ. ഗുലേറിയ പറഞ്ഞു. റെംഡെസിവിർ ഒരു മാജിക് ബുള്ളറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments