Latest News
Loading...

രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് കേരളത്തില്‍

സംസ്ഥാനത്ത് മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.


കൊല്ലം ജില്ലക്കാരനാണ് രോഗി. യുഎഇയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ അടക്കം 11 പേര്‍ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛന്‍, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവര്‍, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്.

കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗി ഇപ്പോള്‍ ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങള്‍ കാണിച്ചേക്കും. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.



ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു.




Post a Comment

0 Comments