Latest News
Loading...

പി.സി ജോര്‍ജ്ജ് മണ്ഡലത്തില്‍ തികഞ്ഞ പരാജയമെന്ന് പ്രൊഫ. ലോപ്പസ് മാത്യു


പൂഞ്ഞാറിന്റെ വികസന കാര്യങ്ങളില്‍ പി.സി ജോര്‍ജ് നൂറ് ശതമാനം പരാജയമെന്ന് കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ പിഎസ്സ്‌സി അംഗവുമായ പ്രൊഫ: ലോപ്പസ് മാത്യു. പൂഞ്ഞാറിന്റെ വികസന രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയത് കെ.എം മാണിയെന്നും അദേഹം പറഞ്ഞു.

ഒരു ജനപ്രതിനിധിയെന്ന നിലയില്‍ 1980 മുതല്‍ പൂഞ്ഞാറിനെ പ്രതിനിധികരിച്ച പി.സി ജോര്‍ജ് തികഞ്ഞ പരാജയമാണ്. 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെയാണ് പൂഞ്ഞാറില്‍ ഇന്ന് കാണുന്ന പ്രധാന വികസന പദ്ധതികളെല്ലാം ആരംഭിച്ചത്. അരുവിത്തുറ കോളേജ് റോഡിലെ ആദ്യ പാലം താന്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ അരുവിത്തുറ കോളേജിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും കോളേജ് മാനേജ്‌മെന്റും ചേര്‍ന്ന് 18 ലക്ഷം രുപ സര്‍ക്കാറിലേക്ക് അടച്ച് കോണ്‍ട്രിബ്യൂട്ടറി സ്‌കീമില്‍ പെടുത്തിയാണ് നിര്‍മ്മിച്ചത് രണ്ടാമത്തെ പാലം കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മൂന്നരക്കേടി രൂപ അനുവദിച്ചത്.

താന്‍ പി.എസ്.സി മെബറായതിനു ശേഷം നടത്തിയ ഇടപെടലുകള്‍ മൂലമാണ് പദ്ധതിക്കായി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് പണം നല്‍കാനായത്. ഈരാറ്റുപേട്ട അഹമ്മദ് കുരുക്കള്‍ നഗറിനു സമീപമുള്ള കോസ്‌വേ പാലം താനും അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ അലിയാരും ചേര്‍ന്ന് പി.സി തോമസ്സ് എംപിയെ ചെന്നുകണ്ട് 5 ലക്ഷം രൂപ അനുവദിപ്പിച്ചാണ് നിര്‍മ്മിച്ചത്. തടവനാല്‍ പാലത്തിനും 10 കോടി രൂപാ അനുവദിച്ചത് കെ.എം മാണിയാണ് ഈ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ പോലും എംഎല്‍എയ്ക്ക് കഴിഞ്ഞിട്ടില്ല. 



ഈരാറ്റുപേട്ട ഗവണ്‍മെന്റ്റാശുപത്രി താലൂക്ക് അശുപത്രി ആക്കുന്നതില്‍ ഒന്നും ചെയ്യാന്‍ അദ്ധേഹത്തിനായില്ല. ഒടുവില്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. ഒരു വ്യാപാരവ്യവസായ കേന്ദ്രമെന്ന നിലയില്‍ ഈരാറ്റുപേട്ടക്കു വേണ്ടി യാതൊന്നും ചെയ്യാന്‍ പി.സി ജോര്‍ജിനായില്ല. പഴയ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും പാലാ നിയോജക മണ്ഡലത്തിലേക്ക് കൂട്ടി ചേര്‍ക്കപ്പെട്ട പഞ്ചായത്തുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ പി.സി ജോര്‍ജ്ജിന്റെ ദുര്‍ഭരണത്തില്‍ നിന്നും ശാപമോക്ഷമാണ് ഉണ്ടായതെന്നും ഈ പഞ്ചായത്തുകളില്‍ വലിയ വികസന മുന്നേറ്റമുണ്ടായെന്നും അദ്ധേഹം പറഞ്ഞു. 


ജനം കൂടി വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ് എംഎല്‍എ എന്നും ലോപ്പസ്സ് മാത്യു പറഞ്ഞു. തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി സഭാ അദ്ധ്യക്ഷന്‍മാരെയും വൈദികരെയും സസ്യസ്തരേയും ചീത്ത വിളിച്ചും ഹൈന്ദവ സമുദായ സംഘടനകളെ അക്ഷേപിച്ചും നടന്ന ജോര്‍ജ് ഇപ്പോള്‍ മുസ്‌ളിം സമുദായത്തിനു നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇത്തരം വില കുറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ പൂഞ്ഞാറിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മേല്‍ ഏല്‍ക്കുന്ന പ്രഹരങ്ങളാണ്. 

അവസരം പോലെ ഒരോ സമുദായങ്ങളെ താറടിച്ചും പിന്നീട് പുകഴ്ത്തി പറഞ്ഞും ജോര്‍ജ് നടത്തുന്ന നെറികെട്ട രാഷ്ട്രീയം പൂഞ്ഞാറിലെ ജനങ്ങള്‍ അവസാനിപ്പിക്കുമെന്നും വ്യക്തികളെ അധിക്ഷേപിച്ച് നേതാവാകുന്ന അവസരവാദ രാഷ്ട്രീയം ഇനി വിലപോകില്ലെന്നും ലോപ്പസ്സ് മാത്യു പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടു കൂടിയാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത്. കെ.എം മാണി വിഭാവനം ചെയ്ത പദ്ധതികളില്‍ പലരും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുമെന്നും അദ്ധേഹം പറഞ്ഞു.

Post a Comment

0 Comments