Latest News
Loading...

പാല - തൊടുപുഴ റോഡില്‍ മാലിന്യം തള്ളിയവരെ പിടികൂടി നാട്ടുകാര്‍ - പോലീസില്‍ ഏല്‍പ്പിച്ചു




രാത്രികാലങ്ങളില്‍ റോഡുവക്കില്‍ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധനെ നാട്ടുകാര്‍ പിടികൂടി. പാലാ - തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്കും, കുറിഞ്ഞിക്കും ഇടയില്‍ ചൂരപ്പട്ട വളവിന് സമീപം ടിപ്പര്‍ ലോറി നിറയെ മാലിന്യം നിക്ഷേപിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലാത്. വര്‍ഷങ്ങളായി നിരവധി തവണ സാനിട്ടറി മാലിന്യം, കക്കൂസ് മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം, അറവ് മാലിന്യം എന്നിവ ഇവര്‍ റോഡുവക്കില്‍ തള്ളിയിരുന്നു. 




പുനലൂര്‍ - മൂവാറ്റുപുഴ ദേശീയപാതയില്‍ ഏറ്റവും മനോഹരമായ സ്ഥലമാണ് കുറിഞ്ഞിക്കും, നെല്ലാപ്പാറയ്ക്കും ഇടയിലുള്ള പ്രദേശം. മഴക്കാലമായാല്‍ ഇവിടെ മലമുകളില്‍ നിന്നും വീഴുന്ന മനോഹരമായ വെള്ളച്ചാട്ടവും, കുറിഞ്ഞി കൂമ്പന്‍, കോട്ടമല എന്നീ മലകളുടെ മനോഹരമായ ദൃശ്യഭംഗിയും കണ്ണിന് കുളിര്‍മയേകുന്നതാണ്. വാഹനം പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലം ഉള്ളതിനാല്‍ യാത്രക്കാര്‍ ഇവിടെ വാഹനം നിര്‍ത്തി വിശ്രമിക്കുന്നത് പതിവാണ്. എന്നാല്‍ മാലിന്യം നിക്ഷേപിച്ചത് മൂലം ഈ പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചിരിക്കുകയാണ്. വേസ്റ്റുകള്‍ നിക്ഷേപിക്കുന്നവരെ പിടികൂടുവാനായി കുറിഞ്ഞിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മ്മസേന രൂപീകരിച്ചിരുന്നു. 





പലതവണ രാത്രിയില്‍ കാവല്‍ നിന്നെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാനായില്ല. എന്നാല്‍ ഇന്നലെ രാത്രി ഒരു ടിപ്പര്‍ ലോറി നിറയെ മാലിന്യം വഴിയില്‍ തള്ളാന്‍ എത്തിയവരെ കിഴതിരി വാര്‍ഡ് മെമ്പര്‍ ജോഷി കുമ്പളത്തിന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കുമെന്നും, ഇനിയും മാലിന്യം തള്ളുന്നവരെ പിടികൂടുവാന്‍ ഈ ഭാഗങ്ങളില്‍ നൈറ്റ് പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നെല്ലാപ്പാറയ്ക്കും കുറിഞ്ഞിക്കും ഇടയില്‍ലുള്ള പ്രദേശങ്ങളില്‍ ജനവാസം കുറവാണ്. ഇതിനാല്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് വേഗത്തില്‍ ടിപ്പറില്‍ നിന്നും മാലിന്യം ഇറക്കി ആരുടെയും കണ്ണില്‍ പെടാതെ പെട്ടെന്ന് രക്ഷപെടുവാന്‍ കഴിയും. 



തൊടുപുഴ കാരിക്കോട് കൂമ്പങ്കല്ല് മലേപ്പറമ്പില്‍ സഷീറിന്റെ മകന്‍ ഷാനുമോന്‍ എം.ബി.(36) യുടേതാണ് വാഹനം. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ വേസ്റ്റുമായിട്ടാണ് വാഹനം എത്തിയത്. ഇന്നലെ തന്നെ മൂന്ന് ലോഡ് മാലിന്യം ഇയാള്‍ ഇവിടെ നിക്ഷേപിച്ചിരുന്നു. നാലാമത്തെ ലോഡ് നിക്ഷേപിക്കുന്നതിന് ഇടയിലാണ് നാട്ടുകാരുടെ പിടിയിലാകുന്നത്. പിടികൂടിയവര്‍ക്ക് 25000 രൂപ പിഴയിട്ടു എന്നും, ഇട്ട മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് കോരി മാറ്റുവാന്‍ നിര്‍ദ്ദേശം നല്‍കി എന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട് പറഞ്ഞു. മാലിന്യം നിക്ഷേപിച്ചതിന് താഴെയായി നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളുണ്ട്. ഈ കിണറുകളിലേയ്ക്ക് മാലിന്യം ഒഴുകിയെത്താന്‍ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments